കർണാടക സർക്കാർ പരസ്യങ്ങൾക്കുള്ള തുക കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിന് നൽകിയ സംഭവം വൻ വിവാദത്തിലേക്ക്.കർണാടക സംസ്ഥാനത്തോ രാജ്യത്തോ വലിയ പ്രചാരമില്ലാത്ത പത്രത്തിനാണ് പരസ്യത്തിന്റെ വകയിൽ കോടിക്കണക്കിന് തുക അനുവദിച്ചിരിക്കുന്നത്. സിഎൻഎൻ-ന്യൂസ് 18 ആണ് രേഖകൾ പുറത്ത് വിട്ടത്. തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ പരസ്യത്തുകയുടെ സിംഹഭാഗവും ലഭിച്ചത് നാഷണൽ ഹെറാൾഡിനാണ്.
2023-24 വർഷത്തിൽ 1.90 കോടി രൂപയും, 2024-25 വർഷത്തിൽ ഏകദേശം 99 ലക്ഷം രൂപയും പത്രത്തിന് ലഭിച്ചു.2024-25 വർഷത്തിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ 1.42 കോടി രൂപയിൽ 69 ശതമാനവും (ഏകദേശം മൂന്നിൽ രണ്ട് ഭാഗം) നാഷണൽ ഹെറാൾഡിന് മാത്രമാണ് ലഭിച്ചത്. വലിയ പ്രചാരമുള്ള പല പത്രങ്ങൾക്കും ഇതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല.
അതേസമയം, സംഭവത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസ് സർക്കാർ പൊതുപണം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഡോ. സി എൻ അശ്വത് നാരായണൻ ഇതിനെ ‘നികുതിപ്പണത്തിന്റെ പരസ്യമായ കൊള്ള’ എന്ന് വിശേഷിപ്പിച്ചു. ഇ ഡി അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തിന് എന്തിനാണ് പൊതുപണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. സിദ്ധരാമയ്യ സർക്കാർ ഇതിന് മറുപടി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
















