കൊച്ചി: കൈക്കൂലി ആരോപണം നേരിട്ട ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനമന്ത്രാലയമാണ് നടപടിയെടുത്തത്. നയതന്ത്ര സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളടക്കം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി. രാധാകൃഷ്ണൻ.
കേസിന്റെ അന്വേഷണത്തിലെ പിന്നീടുള്ള ഘട്ടങ്ങളിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നതടക്കമുള്ള ആക്ഷേപം ഉയർന്നിരുന്നു. മറ്റു ചില സുപ്രധാന കേസുകളിലും പി. രാധാകൃഷ്ണൻ അസാധാരണവും വഴിവിട്ടതുമായ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. സർവീസ് ചട്ടങ്ങളിലെ കടുത്ത ശിക്ഷാനടപടിയായ നിർബന്ധിത വിരമിക്കലാണ് ഇദ്ദേഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു.
രാധാകൃഷ്ണനെതിരെ ഉയർന്ന പരാതികൾ ശരിയാണെന്ന് ഇ.ഡി ഡയറക്ടറേറ്റ് നടത്തിയ ആഭ്യന്തര പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ഇപ്പോൾ സർവീസിൽ നിന്ന് തന്നെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
















