ന്യൂദൽഹി: തുർക്ക്മാൻ ഗേറ്റ് പ്രക്ഷോഭത്തിന് ശേഷം ജുമാ മസ്ജിദിന് ചുറ്റുമുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരു സർവേ നടത്താൻ ദൽഹി ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷനോട് (എംസിഡി) നിർദ്ദേശിച്ചു. ഷാഹി ജുമാ മസ്ജിദിന് ചുറ്റുമുള്ള അനധികൃത കൈയേറ്റങ്ങളും അനധികൃത പാർക്കിംഗും സംബന്ധിച്ച് ഹൈക്കോടതി സുപ്രധാന നിർദ്ദേശങ്ങളും നൽകി. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രദേശവും സർവേ ചെയ്യാൻ മുനിസിപ്പൽ കോർപ്പറേഷനോട് ഹൈക്കോടതി ഉത്തരവിട്ടു. സർവേയിൽ ഏതെങ്കിലും അനധികൃത നിർമ്മാണമോ കൈയേറ്റമോ കണ്ടെത്തിയാൽ, നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കുമെന്നും കോടതി നിർദ്ദേശിച്ചു.
ഫർഹത് ഹസനും മറ്റ് നിരവധി പേരും സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജുമാ മസ്ജിദിന്റെ 3, 5, 7 ഗേറ്റുകൾക്ക് പുറത്ത് അനധികൃത പാർക്കിംഗ് നടക്കുന്നുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് കാര്യമായ അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും ഹർജിക്കാർ കോടതിയിൽ പരാതിപ്പെട്ടു. കൂടാതെ പള്ളിയിലേക്കുള്ള പൊതു പ്രവേശന റോഡുകൾ കച്ചവടക്കാരും വാണിജ്യ കടകളും അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാർ അറിയിച്ചു.
അതേ സമയം അനധികൃത പാർക്കിംഗുകളും കച്ചവടക്കാരെയും ഉടൻ നീക്കം ചെയ്യണമെന്നും പള്ളി പരിസരത്തെ വാണിജ്യ പ്രവർത്തനങ്ങൾ ഉടൻ നിർത്തലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കവേ ജുമാ മസ്ജിദിന് ചുറ്റുമുള്ള ഇടങ്ങളിൽ വിശദമായ സർവേ നടത്താൻ കോടതി എംസിഡിയോട് നിർദ്ദേശിച്ചു. കൂടാതെ രണ്ട് മാസത്തിനുള്ളിൽ സർവേ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദ്ദേശം. ഇതിനു പുറമെ അനധികൃത കൈയേറ്റമോ നിർമ്മാണമോ കണ്ടെത്തിയാൽ കാലതാമസമില്ലാതെ നിയമനടപടി സ്വീകരിക്കണമെന്ന് ദൽഹി ഹൈക്കോടതി വ്യക്തമായി പറഞ്ഞു.
പഴയ ദൽഹിയിലെ തിരക്കേറിയ ഈ പ്രദേശത്തെ ഗതാഗത, കാൽനട യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ഉത്തരവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൽഹിയിലെ ഏറ്റവും പ്രശസ്തമായ മതപരവും ചരിത്രപരവുമായ സ്ഥലങ്ങളിൽ ഒന്നാണ് ജുമാ മസ്ജിദ്. ആയിരക്കണക്കിന് ആളുകൾ ദിവസവും ഷാഹി മസ്ജിദിൽ പ്രാർത്ഥന നടത്താനും പള്ളി സന്ദർശിക്കാനും എത്തുന്നു. എന്നിരുന്നാലും സമീപത്തുള്ള അനധികൃത പാർക്കിംഗും വഴിയോര കച്ചവടക്കാരും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുക മാത്രമല്ല പള്ളിയുടെ അന്തസ്സിനെയും ബാധിക്കുമെന്ന് ഹർജിക്കാർ വാദിച്ചു.
















