കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സര്‍ക്കാരിന് നിയമോപദേശം. ജഡ്ജി പെരുമാറിയത് വിവേചനപരമാണെന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണെന്നും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിൽ പറയുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തിൽ വിമർശിക്കുന്നു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ലെന്നും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ പറയുന്നു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ എന്നും നിയമോപദേശത്തില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
വിഷയത്തില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയത്. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞു. അതേസമയം, കേസിലെ ഏഴാം പ്രതി ചാര്‍ലി, എട്ടാം പ്രതി ദിലീപ്, സുഹൃത്ത് ശരത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിടുകയായിരുന്നു.
ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവില്ലെന്ന് കോടതി പറയുകയും ചെയ്തു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.
















