കൊച്ചി: സുപ്രധാന സഭ സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
ഇന്നലെ രാത്രി 9.15ഓടെയാണ് വിഡി സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തിയത്. ഔദ്യോഗിക വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് പ്രതിപക്ഷ നേതാവ് എത്തിയത്. സാധാരണ സിനഡ് നടക്കുന്നതിനിടെ രാഷ്‌ട്രീയക്കാര്‍ക്കോ മറ്റോ പ്രവേശനം നല്‍കാറില്ല. ഏകദേശം അമ്പതോളം ബിഷപ്പുമാർ പങ്കെടുക്കുന്ന സിനഡിനിടയിൽ പ്രതിപക്ഷ നേതാവ് എത്തിയത് ഏറെ രാഷ്‌ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കൾ മതമേലധ്യക്ഷന്മാരെ കാണുന്നത് പതിവാണെങ്കിലും, സുപ്രധാനമായ സിനഡ് നടക്കുമ്പോൾ തന്നെ പ്രതിപക്ഷ നേതാവ് നേരിട്ടെത്തിയത് രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിലേക്കും എൻഡിഎയിലേക്കും വിഘടിച്ചുപോയ ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചെത്തിയെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
















