അകോള: മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ഹിദായത്തുള്ള പട്ടേൽ (66) കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച ഒരു സംഘം യുവാക്കൾ അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയ്‌ക്കിടെ മരിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ വൈരാഗ്യത്തെ തുടർന്ന് അകോട്ട് താലൂക്കിലെ മൊഹാല ഗ്രാമത്തിലെ ഒരു പള്ളിക്ക് പുറത്ത് വെച്ചാണ് യുവാക്കൾ പട്ടേലിനെ (66) ആക്രമിച്ചത്.
ആക്രമണത്തിൽ ഹിദായത്തുള്ളയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ അകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെ തുടർന്ന് കൂടുതൽ ചികിത്സയ്‌ക്കായി അകോളയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്‌ക്കിടെ അദ്ദേഹം മരിച്ചു. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതിയായ ഉബേദ് ഖാൻ എന്ന കലു ഖാനെ (22) പോലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായുള്ള വൈരാഗ്യവും രാഷ്‌ട്രീയ വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 2019 ൽ പ്രദേശത്തെ ഒരു കുടുംബാംഗത്തിന്റെ മരണത്തിൽ പട്ടേലിന്റെ സംഘത്തിന് പങ്കുണ്ടെന്ന് വിശ്വസിച്ചാണ് പ്രതി ആക്രമണം നടത്തിയത്.
അതേ സമയം ആക്രമണത്തിൽ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കേസ് അന്വേഷിച്ചുവരികയാണെന്ന് അകോള പോലീസ് സൂപ്രണ്ട് അർചിത് ചന്ദക് പറഞ്ഞു. സംഭവത്തെത്തുടർന്ന് മൊഹാല, അകോട്ട് പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അകോള ജില്ലയിലെ കോൺഗ്രസ്സിന്റെ പ്രമുഖ ആദ്യ കാല നേതാവായിരുന്നു ഹിദായത്ത് പട്ടേൽ. 2014 ലും 2019 ലും കോൺഗ്രസ് ടിക്കറ്റിൽ അകോള ലോക്സഭാ സീറ്റിൽ മത്സരിച്ചു. അതേ സമയം തന്നെ മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ സംഭവം നടന്നത്. ഇത് രാഷ്‌ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
















