ന്യൂദല്‍ഹി: തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള എബിസി കേന്ദ്രങ്ങളുടെ വിലയിരുത്തലിന് കേരളത്തില്‍ ഫലപ്രദമായ സംവിധാനമില്ലെന്ന് അമിക്കസ്‌ക്യൂറി . നിലവിലുള്ള എബിസി കേന്ദ്രങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിക്കസ്‌ക്യൂറി സംസ്ഥാന സര്‍ക്കാരിനും സംവിധാനങ്ങള്‍ക്കുമെതിരേ വിമര്‍ശനമുന്നയിഗൗരവ് അഗര്‍വാള്‍ച്ചിരിക്കുന്നത്.
കോടതി നിര്‍ദേശിച്ചാല്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ എബിസി കേന്ദ്രങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി. സ്‌കൂളുകള്‍, കോളജുകള്‍, കോടതികള്‍, തുടങ്ങിയ സ്ഥാപനങ്ങളുടെ പരിധിയില്‍ എത്ര തെരുവുനായകളുണ്ടെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ പക്കലില്ലെന്നും അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു. തെരുവുനായ കേസുമായി ബന്ധപ്പെട്ട ഇടക്കാല അപേക്ഷകള്‍ പരിഗണിക്കവേയായിരുന്നു ഇത്.
തെരുവുനായകളുടെ പെരുമാറ്റം മുന്‍കൂട്ടി വായിച്ചെടുക്കാന്‍ പറ്റാത്തതിനാല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളില്‍ നിന്ന് അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. കടിച്ചുകീറാനുള്ള അവസ്ഥയിലാകുമ്പോള്‍ അവയുടെ പെരുമാറ്റം ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയില്ല. അപകടകാരികളായ നായകളെ പെരുമാറ്റം കൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണ്.
റോഡുകളിലും തെരുവുകളിലും നായകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടെന്നും ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ വാദം ഇന്നും തുടരും. ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
















