ഒന്നിനു പുറകെ ഒന്നായി ഹിന്ദുവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് ഹിന്ദുക്കളുടെ പുണ്യസ്ഥലമായ തിരുപ്രംകുണ്ഡ്രം മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ കീഴ്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ വിധി. ഹിന്ദുക്കളുടെ ആരാധനയ്‌ക്ക് എതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി, ക്രമസമാധാന പാലനത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ സൃഷ്ടിച്ച ‘സാങ്കല്പിക ഭയം’ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ നിരന്തരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും, ആഹ്ലാദം പകരുന്നതുമാണ് ഈ വിധിന്യായം.
തിരുപ്രംകുണ്ഡ്രം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഉത്സവദിവസം ഈ ഉത്തരവ് പാലിക്കപ്പെടാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് കോടതി രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും ഡിഎംകെ സര്‍ക്കാര്‍ വകവെച്ചില്ല. ഇതിനെതിരെ സര്‍ക്കാരും സമീപത്തെ മുസ്ലിം ദര്‍ഗ അധികൃതരും തമിഴ്നാട് വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ, തിരുപ്രംകുണ്ഡ്രത്തില്‍ ദീപം തെളിയിക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ ഇംപീച്ചുചെയ്യുമെന്ന് ഡി എം കെ സര്‍ക്കാര്‍ ഭീഷണി മുഴക്കുകയും, ഇതിനായി എംപിമാരുടെ പിന്തുണ തേടുകയും ചെയ്തു. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്മാറിയത്. ഏതൊക്കെ തരത്തില്‍ നീതി നിഷേധിക്കപ്പെട്ടാലും ഹിന്ദുക്കള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ ഒരു കോടതിയേയും അനുവദിക്കില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ മനോഭാവമാണ് ഇതില്‍ പ്രകടമായത്. നിയമവിരുദ്ധവും ഹിന്ദു വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ മനോഭാവത്തെയാണ് ഹൈക്കോടതി കടന്നാക്രമിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെയും അപ്പീല്‍ പോകുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്.
ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും, ഇത്തരമൊരു സാഹചര്യത്തിലേക്ക് തരംതാഴരുതെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വിശ്വാസികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഉയര്‍ന്ന സ്ഥലത്ത് ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ തന്നെ അസ്വസ്ഥത സ്പോണ്‍സര്‍ ചെയ്താല്‍ സമാധാനം തകരുമെന്നും കോടതി പറഞ്ഞു. ഒരു സര്‍ക്കാരിനെതിരെ നീതിപീഠത്തിന് നടത്താവുന്ന കടുത്ത വിമര്‍ശനമാണിത്. പക്ഷേ ഇതില്‍നിന്നും പാഠം പഠിക്കാന്‍ കടുത്ത ഹിന്ദുവിരുദ്ധനായ മുഖ്യമന്ത്രി സ്റ്റാലിന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.
തിരുപ്രംകുണ്ഡ്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്നമല്ല ഇത്. സനാതന ധര്‍മ്മം കൊവിഡ് മഹാമാരി പോലെയാണെന്ന് പ്രഖ്യാപിച്ചയാളാണല്ലോ മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയ നിധി. ഡിഎംകെ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ മനോഭാവമാണിത്. ഇതു മുന്‍നിര്‍ത്തിയാണ് ഹിന്ദുക്കള്‍ക്കെതിരെ ഓരോ നടപടിയും സ്വീകരിക്കുന്നത്. ഹിന്ദുക്കളെ കൂടുതല്‍ ശിഥിലീകരിക്കുകയും, മുസ്ലിം വോട്ടു ബാങ്കിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഡിഎംകെയുടെ രാഷ്‌ട്രീയ അജണ്ട. ഇതുതന്നെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒക്കച്ചെങ്ങായി പിണറായി വിജയന്‍ കേരളത്തിലും നടപ്പാക്കിയത്. ഇതിന്റെ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. തിരുപ്രംകുണ്ഡ്രത്തിലെ ഹൈക്കോടതി വിധി ഹിന്ദു വിരുദ്ധരായ എല്ലാ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ്.
















