ചെന്നൈ: വിജയ്‌യുടെ അവസാന സിനിമയെന്ന പേരിൽ ശ്രദ്ധേയമായ ‘ജനനായകന്റെ’ റിലീസ് പ്രതിസന്ധിയിൽ. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി 9നു രാവിലെയെന്നു മദ്രാസ് ഹൈക്കോടതി. ചിത്രം റിലീസാവാനിരിക്കുന്നതും അതേ ദിവസമാണ്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോർഡിന്റെ വിശദീകരണത്തെ തുടർന്നു കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു നിർമാതാക്കൾ കോടതിയെ അറിയിച്ചു.
അതേസമയം സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. അതിനാലാണ് ചിത്രം പുനപരിശോധനാ സമിതിയ്‌ക്ക് അയയ്‌ക്കാൻ തീരുമാനിച്ചതെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ കോടതിയെ അറിയിച്ചത്. പ്രത്യേക സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകാൻ സിനിമാ സംഘത്തിന് അവരെ നിർബന്ധിക്കാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി. ഇതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ‘ജനനായകൻ’. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
















