ന്യൂദല്‍ഹി: തെരുവ് നായ ശല്യത്തിൽ പരിഹാസവുമായി സുപ്രീം കോടതി. മനുഷ്യരെ കടിക്കരുതെന്ന് നായകൾക്ക് ഉപദേശം നൽകാമെന്നും മൃഗങ്ങളുടെ മനസ് വായിക്കാൻ കഴിയില്ലെന്നും കോടതിയുടെ വിമർശനം. തെരുവ് നായ്‌ക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് മൃഗസ്‌നേഹികളെ രൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്.
പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയുമെന്നും, കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മൃഗസ്നേഹികളോട് കോടതി. നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.
ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികള്‍ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു.
“രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും” എന്ന് ജസ്റ്റിസ് വിക്രം നാഥ് ആരാഞ്ഞു. എന്നാൽ എല്ലാ നായകൾക്കും അഭയം നൽകുന്നതാണോ പരിഹാരം എന്ന് കപിൽ സിബൽ കോടതിക്ക് മുൻപാകെ ചോദിച്ചു.
നായകൾ കോമ്പൗണ്ടുകളിലാണ് താമസിക്കുന്നത്. “ഞാൻ ഒരു സർവകലാശാലയിൽ പഠിച്ചിരുന്ന സമയം അവിടെ നിരവധി നായകൾ ഉണ്ടായിരുന്നു. ആരും എന്നെ കടിച്ചിട്ടില്ല” എന്നും കപിൽ സിബൽ കോടതിയിൽ വിശദീകരിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നിരവധി നായ്‌ക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരവമുള്ള വിഷയമാണിതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സന്ദീപ്മേത്ത കപിൽ സിബലിന്റെ വാദത്തെ വിമർശിച്ചു. “നിങ്ങളുടെ വിവരങ്ങൾ കാലഹരണപ്പെട്ടതാണ്. ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ നിരവധി നായആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായ്‌ക്കളെ നീക്കം ചെയ്‌ത് വെടിവയ്‌ക്കണമെന്ന് ആരും പറയുന്നില്ലെന്നും, നായ്‌ക്കളുടെ കടിയേറ്റ സംഭവങ്ങൾ തടയാൻ നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
നായ ആക്രമണം മാത്രമല്ല, നായകള്‍ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വന്ധ്യംകരണം നടപ്പാക്കിയാല്‍ നായകളുടെ എണ്ണം കുറയ്‌ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്.
അനിമല്‍ വെല്‍ഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആണ്‍നായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാല്‍ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം.
ജനങ്ങളെ ബോധവത്കരിച്ചാല്‍ തെരുവുനായ ആക്രമണങ്ങള്‍ തടയാനാകുമെന്നും, കൃഷിയിടങ്ങള്‍ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയില്‍ പറഞ്ഞു. സിഎസ്‌ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തില്‍ തുടർ നടപടികള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കി.
സുപ്രീം കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു. 2026 ജനുവരി എട്ടിന് വീണ്ടും വാദം കേൾക്കൽ തുടരും.
















