കാക്കിനട: ആന്ധ്രപ്രദേശിലെ ഒഎന്‍ജിസിയുടെ എണ്ണക്കിണറിലെ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെ ഇന്നലെ വീണ്ടും വാതകച്ചോര്‍ച്ച. തീ നിയന്ത്രണ വിധേയമാക്കാന്‍ അന്താരാഷ്‌ട്ര വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. ഡ്രില്ലിങ്ങിനിടെ പൈപ്പ് ലൈനില്‍ വിള്ളലുണ്ടാകുകയും ക്രൂഡ് ഓയില്‍ പുറത്തേക്ക് തെറിക്കുകയും തീപ്പിടിച്ച് സ്‌ഫോടനമുണ്ടാകുകയുമായിരുന്നു.
സംഭവ സ്ഥലത്ത് നൂറടിയിലധികം ഉയരത്തില്‍ തീ പടര്‍ന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കട്ടിയുള്ള കറുത്ത പുക മൂടിയിരിക്കുകയാണ്. അടുത്തുള്ള തെങ്ങിന്‍ തോട്ടങ്ങളിലേക്കും മത്സ്യക്കുളങ്ങളിലേക്കും തീ പടരുന്നത് തടയാനും, എണ്ണക്കിണറിന്റെ മുന്‍ഭാഗം തണുപ്പിക്കുന്നതിനും അഗ്നിശമന സേനാംഗങ്ങള്‍ പ്രയത്‌നിക്കുകയാണ്.
ജില്ലാ ഭരണകൂടം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരോധിത മേഖലയാക്കി. സമീപ ഗ്രാമങ്ങളില്‍ നിന്ന് 300 കുടുംബങ്ങളില്‍ നിന്നായി 600ലധികം താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ദല്‍ഹിയില്‍ നിന്നുള്ള ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധരുടെ സംഘം തീ നിയന്ത്രണത്തിനു നേതൃത്വമേകുന്നു. അഗ്നിശമന സംഘങ്ങള്‍ നാലു ഭാഗങ്ങളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് കിണറിന്റെ മുകള്‍ ഭാഗം തണുപ്പിക്കുന്നതിനും തീ പടരുന്നത് തടയാനും ഉയര്‍ന്ന സമ്മര്‍ദമുള്ള പൈപ്പുകള്‍ ഉപയോഗിക്കുന്നു. കിണറിന്റെ മുന്‍ഭാഗം അമിതമായി ചൂടാകുകയോ വളയുകയോ ചെയ്യുന്നത് തടയാന്‍, അഗ്‌നിശമന സേനയും എന്‍ഡിആര്‍എഫ് സംഘങ്ങളും നൈട്രജന്‍ ടാങ്കറുകളും വലിയ ജല മോണിറ്ററുകളും ഉപയോഗിച്ച് സൈറ്റിന് മുകളില്‍ തുടര്‍ച്ചയായി ജല കര്‍ട്ടന്‍ നിലനിര്‍ത്തുന്നു. ഭൂഗര്‍ഭ മര്‍ദം കുറയുകയോ പൈപ്പ് ലൈന്‍ സംവിധാനം തകരുകയോ ചെയ്യുന്നതുവരെ തീ തുടരുമെന്നും പടരാനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പാക്കാനും പരിഭ്രാന്തി തടയാനും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ അവശ്യപ്പെട്ടു.
















