കേരളം നമ്പര്‍ വണ്‍ എന്ന മുദ്രാവാക്യം ഉറപ്പിച്ചു നിര്‍ത്താനായിരുന്നു അതി ദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് നടപ്പാക്കിയ ആ കളി ചീറ്റിപ്പോയി എന്ന വിലയിരുത്തലിലാണ്. അടുത്തമാസം നടക്കുന്ന രണ്ടാംഘട്ട പ്രഖ്യാപനം. അത്യാവശ്യ ചെലവുപോലും നിര്‍വഹിക്കാന്‍ കഴിവില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത ജനവിഭാഗമാണ് അതിദാരിദ്ര്യത്തില്‍ കഴിയുന്നത്. അത്തരക്കാരെ സംരക്ഷിക്കാനും സഹായിക്കാനും ബൃഹത്തായ പദ്ധതികള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അത്തരം പദ്ധതികള്‍ കിറ്റാക്കി വിതരണം ചെയ്ത് വോട്ടാക്കിയവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന സത്യം അവശേഷിക്കുന്നു.
സംസ്ഥാനത്ത് 59,283 കുടുംബങ്ങളെയാണ് ആദ്യം അതിദാരിദ്ര്യമായി കണ്ടെത്തിയത്. അതിനായി രൂപീകരിച്ച സമിതി 1,18,309 പേരെയാണ് തുടക്കത്തില്‍ കണ്ടെത്തിയത്. അതിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപസമിതി ചേര്‍ന്ന് 87,158 കുടുംബമാക്കി ചുരുക്കി. അതിനുശേഷം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സര്‍വേ നടത്തി 73,747 കുടുംബങ്ങളാണ് യഥാര്‍ത്ഥ അതിദാരിദ്ര്യത്തിലെന്ന് തീരുമാനിച്ചു. ആ കണക്ക് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും സൂക്ഷ്മ പരിശോധന നടത്തിയതോടെ 64,006 ആയി ചുരുങ്ങി. ഇതിനിടെ ചിലര്‍ മരിച്ചു. നാടോടികളും ഇതര സംസ്ഥാന തൊഴിലാളികളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് 59,283 കുടംബങ്ങളെന്ന കണക്കില്‍ സര്‍ക്കാര്‍ എത്തിയത്.
എന്നാല്‍ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടശേഷം ഗൃഹനാഥനോ നാഥയോ മരിച്ചപ്പോള്‍ ആ കുടുംബത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതിദാരിദ്ര്യ പ്രഖ്യാപന സമ്മേളനത്തിനു താരശോഭയുണ്ടാക്കാന്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തി പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി മമ്മൂട്ടി സംസ്ഥാനത്ത് ഇനിയും ദരിദ്രരുണ്ടെന്ന് പറഞ്ഞിരുന്നു. അതിനെ അതിശയത്തോടെയും അമ്പരപ്പോടെയും വീക്ഷിച്ചവരുണ്ട്. കൃത്യമായ സര്‍വേ നടത്താതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്നതിന് തെളിവായി, ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രം സഹിതം വാര്‍ത്തകള്‍ പുറത്തുവന്നു.
പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിവുസഹിതം പുറത്തായത് തിരിച്ചടിയാകുമെന്ന് വന്നതോടെയാണ് നവംബറില്‍ത്തന്നെ നാണംകെട്ട് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം വോട്ടായി മാറിയില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ രണ്ടാംഘട്ടം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇനി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഹെല്‍പ് ലൈന്‍ നമ്പറും സമൂഹമാധ്യമ പേജും തയാറാക്കി ഫെബ്രുവരി 19 ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് രണ്ടാംഘട്ടം. ഒന്നാംഘട്ടം പാളിയതുപോലെ തന്നെ രണ്ടാം ഘട്ടവും പാഴ്ശ്രമമാകുമെന്ന് തീര്‍ച്ച. ദാരിദ്ര്യം പറഞ്ഞ് വോട്ടാക്കാനുള്ള സര്‍ക്കാരിന്റെ ഞാണിന്മേല്‍ കളിയാണിതൊക്കെയെന്ന കണക്കുകൂട്ടലിലാണിത് ചെന്നവസാനിക്കുക. അത് തിരിച്ചറിയാനുള്ള കഴിവും കരുത്തും കാര്യശേഷിയും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കില്ലാതെപോയി എന്നതാണ് കഷ്ടം.
കേരളത്തിലെ ദാരിദ്ര്യത്തിന് കാരണമായി വര്‍ത്തിക്കുന്നത് ജനപ്പെരുപ്പവും വികസനക്കുറവുമാണ്. അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്‌മ ഇത്ര രൂക്ഷമായി കാണുന്ന മറ്റൊരു സംസ്ഥാനവും ഭാരതത്തിലില്ല. സാങ്കേതികമായി പിന്നാക്കം നില്‍ക്കുന്ന കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ വ്യവസായമേഖല ഒട്ടും വളര്‍ന്നിട്ടില്ല. എന്നാല്‍ ഭാരതമൊട്ടാകെയുള്ളതിന് വിപരീതമായി, കേരളത്തിലെ ഏറ്റവും താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി കാണാനാകും. അതോടൊപ്പം ഏറ്റവും മുകള്‍ത്തട്ടിലുള്ള 10 ശതമാനം ജനങ്ങള്‍ക്ക് സ്ഥായിയും അഭൂതപൂര്‍വവുമായ നേട്ടങ്ങളും ഉണ്ടായി. ബാക്കിയുള്ള 60 ശതമാനം ജനങ്ങള്‍ കൂടുതല്‍ ദരിദ്രരാവുകയാണുണ്ടായത്.
പ്ലാനിംഗ് കമ്മിഷന്റെ പുതിയ നിര്‍വചനമനുസരിച്ച് ഒരുദവിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും കഷ്ടിച്ച് ദാരിദ്ര്യരേഖയ്‌ക്ക് മുകളിലാണ് നിലകൊള്ളുന്നത്. പൂര്‍ണമായ തൊഴില്‍രാഹിത്യം, ഭാഗികമായ തൊഴിലില്ലായ്‌മ, കാര്‍ഷിക സേവനമേഖലകളിലെ ഒരു പ്രധാന വിഭാഗം ഉത്പാദകരുടെ കുറഞ്ഞ വിഭവശേഷി എന്നിവയാണ് കടുത്ത ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങള്‍. അതിനാല്‍ തൊഴില്‍ രാഹിത്യം, ഭാഗികമായ തൊഴിലില്ലായ്‌മ, താഴെക്കിടയിലുള്ളവരില്‍ വന്‍തോതിലുള്ള ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങളില്‍ നേരിട്ടുള്ള ശക്തമായ ഇടപെടല്‍ അത്യാവശ്യമാണ്. അല്ലാതെയുള്ള ചെപ്പടി വിദ്യകള്‍ നിഷ്ഫലമാകും.
















