ഹിന്ദുക്കള്‍ ഇവിടെ കുടിയേറി പാര്‍ത്തവരാണ്. ഇറാനില്‍ നിന്ന് ഇവിടെ കുടിയേറിപ്പാര്‍ത്ത ആര്യന്മാര് ബ്രാഹ്മണീയ ആചാരങ്ങള്‍ ഉണ്ടാക്കിയതില്‍ നിന്ന് രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു ആര്യനും ഇല്ല. ഒരു ഹിന്ദുവും ഇല്ല. അന്ന് സിന്ധു നദീതട സംസ്കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്തുവിനു മുമ്പ് ദ്രാവിഡര്‍ ഉണ്ടാക്കിയതാണ്. ദ്രാവിഡന്മാരും ഇവിടത്തുകാരല്ല! എ.ഡി. 52 മുതല്‍ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എന്നൊക്കെയാണ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ, അടുത്തിടെ മതപരമായ ഒരു ചടങ്ങില്‍ പറഞ്ഞത്.
മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ചരിത്രവുമായി ബന്ധപ്പെട്ടും വെളിപാടുകള്‍ ഉണ്ടാകാം എന്നതിന് തെളിവാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തി കൈമാറിയ ഏറ്റവും വിനാശകരമായ ഒന്നാണ് ആര്യനധിനിവേശ സിദ്ധാന്തം. ഭാരതീയ സമൂഹത്തില്‍ കാണപ്പെടുന്ന വടക്ക്-തെക്ക് വിഭജനം, മേല്‍ജാതി-കീഴ്ജാതി വേര്‍തിരിവുകള്‍, ഭാഷാ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പല വ്യത്യാസങ്ങളുമായും കൗശലപൂര്‍വ്വം ബന്ധിപ്പിക്കാവുന്ന ഒന്നാണ് ആര്യ-ദ്രാവിഡ വിഭജന വാദം. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നയത്തിലെ ഏറ്റവും ശക്തവും അപകടകരവുമായ ആയുധമാണ് ആര്യനധിനിവേശ സിദ്ധാന്തവും, ഈ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആര്യ-ദ്രാവിഡ വിഭജനവും.
ഭാരതീയ സംസ്കാരത്തെയും ചരിത്രത്തെയും അപഹസിക്കുകയെന്ന മെക്കാളെ പ്രഭുവിന്റെ പദ്ധതിയുടെ ഭാഗമായ ആര്യനധിനിവേശ സിദ്ധാന്തം ക്രൈസ്തവ മിഷനറിമാരും ഇടതു ചരിത്രകാരന്മാരും വിജയകരമായി പ്രയോഗിച്ചിട്ടുണ്ട്. ആധുനികകാലത്ത് വേദങ്ങള്‍ക്ക് തന്റേതായ ഭാഷ്യം രചിച്ച ജര്‍മന്‍ സംസ്കൃത പണ്ഡിതന് മാക്സ് മുള്ളറെയും ഇതിനായി ഉപയോഗിച്ചു. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ഈ പദ്ധതിയുടെ ഫലമായി ഭാരതീയ പൈതൃകത്തെ ചെറുതാക്കി കാണുകയും, ബ്രിട്ടീഷ് ഭരണം ഭാരത ചരിത്രത്തിലെ മഹത്തായ അധ്യായമായിരുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ‘അഭ്യസ്ത വിദ്യരായ ഇന്ത്യക്കാര്‍’ നമുക്കുണ്ടായി.
1848 ല്‍ എഫ്. മാക്സ് മുള്ളര്‍ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം ബി.സി. 1500ല്‍ വെളുത്ത നിറമുള്ള ആര്യന്മാര് ഭാരതത്തിലെ തദ്ദേശവാസികളെ ആക്രമിച്ചതിലൂടെയാണ് ഹിന്ദുമതത്തിന്റെ ചരിത്രം ആരംഭിക്കുന്നതെന്ന് വാദിക്കുന്നു. അടുത്ത 120 വര്‍ഷങ്ങളില്‍ നടന്ന മറ്റ് ‘പഠന- ഗവേഷണങ്ങള്‍’ ഈ സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും, പാശ്ചാത്യ ലോകത്തും ഭാരതത്തിലും ഹിന്ദുമതത്തിന്റെ അംഗീകരിക്കപ്പെട്ട ചരിത്രമായി ഇത് മാറുകയും ചെയ്തു.
എന്നാല്‍ മാക്സ് മുള്ളറും അനുയായികകളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഇപ്പോള്‍ എത്രവേണമെങ്കിലും ലഭ്യമാണ്. എങ്കിലും ആര്യനധിനിവേശ സിദ്ധാന്തം ഇപ്പോഴും ആധികാരികമാണെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ ചരിത്രത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും ഭാഷാ പഠനത്തിന്റെയും മറ്റും മേഖലകളില്‍ സജീവമാണ്. ആര്യന് അധിനിവേശ സിദ്ധാന്തം വികസിപ്പിച്ചത് പുരാവസ്തു ശാസ്ത്രം, ഭാഷാശാസ്ത്രം, നരവംശ ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള ചില വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. പിന്നീടുള്ള ഗവേഷണങ്ങള്‍ ഈ തെളിവുകളെ തള്ളിക്കളയുകയും, പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.
ആര്യനധിനിവേശ സിദ്ധാന്തത്തെ ശരിവയ്ക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആര്യ-ദ്രാവിഡ വിഭജനം ഇപ്പോള്‍ മങ്ങിപ്പോയിരിക്കുകയാണ്. ഹാര്‍വാര്‍ഡിലെയും ഭാരതത്തിലെയും ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം, എല്ലാ ഭാരതീയരും തമ്മില്‍ ജനിതക ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. ഉത്തര ഭാരതത്തിലുള്ളവരുടെയും ദക്ഷിണ ഭാരതത്തിലുള്ളവരുടെയും വംശപരമ്പരയെ സൂചിപ്പിക്കുന്നതായി ഇതുവരെ വിശ്വസിച്ചിരുന്ന ആര്യ-ദ്രാവിഡ വിഭജനം യാഥാര്‍ത്ഥത്തില്‍ മിഥ്യയാണെന്നും ഈ പഠനം പറയുന്നു. ഭാരതത്തിന്റെ ചരിത്രം പുനരാഖ്യാനം ചെയ്യുന്ന ഈ പഠനം വടക്ക്-തെക്ക് വിഭജനം എന്നൊന്നില്ലെന്ന് സ്ഥാപിക്കുകയുണ്ടായി. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയുടെ (സിസിഎംബി) മുന്‍ ഡയറക്ടറും പഠനത്തിന്റെ സഹരചയിതാവുമായ ലാല്‍ജി സിങ്ങും, സിസിഎംബിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ കുമാരസാമി തങ്കരാജനും വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കിയതാണ്. പുരാതന കാലത്തെ വടക്കും തെക്കുമുള്ള ജനവിഭാഗങ്ങള്‍ സ്ഥിരതാമസം ആരംഭിച്ചതിന് നൂറുകണക്കിനോ ആയിരക്കണക്കിനോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്യ-ദ്രാവിഡ വിഭജനവാദങ്ങള്‍ ഉണ്ടായത്. അതിനാല്‍ ഈ സിദ്ധാന്തത്തില്‍ യാതൊരു സത്യവുമില്ലെന്ന് ലാല്‍ജി സിങ്ങും തങ്കരാജനും പറയുന്നു.
ഭാരതത്തിലെ 13 സംസ്ഥാനങ്ങളിലെ 25 വ്യത്യസ്ത ഗ്രൂപ്പുകളില്‍ നിന്നുള്ള 132 വ്യക്തികളുടെ ജനിതക ഘടനയിലുള്ള 5 ലക്ഷം (500,000) ജനിതക മാര്‍ക്കറുകളാണ് ഈ പഠനം വിശകലനം ചെയ്തത്. ആറ് ഭാഷാ കുടുംബങ്ങളില്‍പ്പെട്ടവരും, പരമ്പരാഗതമായി മേല്‍ജാതി, കീഴ്ജാതി, ഗോത്ര വിഭാഗങ്ങള്‍ എന്നൊക്കെ കരുതപ്പെടുന്നവരുമാണ് ഈ വ്യക്തികള്‍.
ഭാരതീയ സമൂഹം രൂപപ്പെട്ടുവന്ന കാലഘട്ടത്തില്‍, ജാതികള്‍ നേരിട്ട് ഗോത്രസദൃശമായ സംഘടനകളില്‍ നിന്നാണ് വളര്‍ന്നുവന്നതെന്ന് ജനിതകശാസ്ത്രം തെളിയിക്കുന്നതായും ഈ പഠനത്തില്‍ പറയുന്നുണ്ട്. ജാതികളും ഗോത്രങ്ങളും തമ്മില്‍ വ്യവസ്ഥാപിതമായ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ലെന്നും, അവരുടെ ജനിതക ഘടന അതിനുള്ള തെളിവാണെന്നും തങ്കരാജന് വ്യക്തമാക്കുന്നു.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹാര്‍വാര്‍ഡ് എംഐടി ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ ഗവേഷകരുമായി സഹകരിച്ചാണ് സിസിഎംബി ശാസ്ത്രജ്ഞര്‍ ഈ പഠനം നടത്തിയത്. പുരാതന കാലത്തെ ഉത്തര ഭാരതീയരും പുരാതന ദക്ഷിണ ഭാരതീയരും തമ്മില്‍ ജനിതക സംയോജനം നടന്നിട്ടുള്ളതായി ഈ പഠനം വെളിപ്പെടുത്തുന്നു.
ഭാരതത്തിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ജനിതക ബന്ധം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പഠനത്തിന്റെ ശാസ്ത്രീയ നിഗമനങ്ങള്‍. മറ്റ് ലോകജനതകളെ അപേക്ഷിച്ച് ജനിതക രോഗങ്ങള്‍ ഭാരതീയരില്‍ കൂടുതലായി കാണപ്പെടുന്നതിന്റെ കാരണങ്ങളിലേക്കും ഈ പഠനം വിരല്‍ ചൂണ്ടുന്നു. ഭാരതീയരില്‍ 70 ശതമാനം പേരെയും ജനിതക രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള കാരണമിതാണ്. ചില രോഗങ്ങള്‍ പ്രത്യേക ജനവിഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഈ പഠനത്തിലൂടെ കഴിയുന്നുണ്ട്. ഉദാഹരണത്തിന്, പാര്‍സി സ്ത്രീകളില്‍ സ്തനാര്‍ബുദം, തിരുപ്പതിയിലും ചിത്തൂരിലും താമസിക്കുന്നവരില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗങ്ങള്‍, മധ്യ ഭാരതത്തിലെയും വടക്കുകിഴക്കന്‍ ഭാരതത്തിലെയും കേരളത്തിലെയും ചില ഗോത്രങ്ങളില്‍ കാണുന്ന സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നേടാന്‍ ഇതുവഴി കഴിയും.
ആര്യനധിനിവേശ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ മാക്സ് മുള്ളര്‍ പില്ക്കാലത്ത് തെറ്റുതിരുത്തിയിട്ടുണ്ട്. ആര്യന് എന്ന വാക്ക് വംശീയമായല്ല താന്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് മുള്ളര്‍ പറയുകയുണ്ടായി. ഇടതുപക്ഷ ചരിത്രകാരിയായ റൊമിളാ ഥാപ്പര്‍ പോലും ഇത് ശരിവച്ചിട്ടുള്ളതാണ്. ഇതൊന്നുമറിയാതെ ചിലയാളുകള്‍ ഇപ്പോഴും ചരിത്രത്തില്‍ ഒരിക്കലും നടന്നിട്ടില്ലാത്ത ആര്യനധിനിവേശത്തെക്കുറിച്ച് വാചാലരാവുന്നു. ഭാരതത്തിന്റെ യുഗദീര്‍ഘമായ കാലഗണന പോലും ഇക്കൂട്ടര്‍ കണക്കിലെടുക്കുന്നില്ല.
ഹിന്ദുക്കള്‍ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട പുരാതന ഭാരതീയര്‍ പുറത്തുനിന്ന് വന്നവരല്ലെന്ന് ഡോ. സുനില്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഹരിയാനയിലെ രാഖിഗഡിയില്‍ നടന്ന ഉത്ഖനനം സംശയാതീതമായി തെളിയിച്ചിരുന്നു. സിന്ധു നദീതട നാഗരികതയ്ക്ക്, അതിന് മുന്‍പും പിമ്പുമുള്ള ജനജീവിതവുമായി അഭേദ്യ ബന്ധമുണ്ടെന്നും തുടര്‍ച്ചയുണ്ടെന്നും ഈ ഉത്ഖനനം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ കീഴാടിയില്‍ നടന്ന ഉത്ഖനനം വിരല്‍ചൂണ്ടുന്നതും ഇതിലേക്കാണ്.
ആര്യന്മാര് ഭാരതീയരല്ല, ദ്രാവിഡര്‍ ഭാരതീയരല്ല എന്നൊക്കെ ആവേശം കൊള്ളുന്ന കത്തോലിക്കാ ബാവ, ക്രിസ്ത്യാനികള്‍ ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസിനൊപ്പം ഇവിടെ വന്നവരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എ ഡി. 52ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നത് വെറും കെട്ടുകഥയാണെന്ന് എംജിഎസ് നാരായണന് ഉള്‍പ്പെടെ ഒട്ടേറെ ചരിത്രകാരന്മാര് ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും പട്ടണം ഉത്ഖനനത്തിന്റെ മറവില്‍ കെട്ടുകഥ ചരിത്രമാക്കാനുള്ള ശ്രമമാണ് നടന്നത്. ഇപ്പോഴും അത് തുടരുന്നു. ഇതിന് പിന്നിലെ അജണ്ടയെക്കുറിച്ച് പല മതമേധാവികളും നിശ്ശബ്ദത പാലിക്കുകയായിരുന്നു. വ്യാജചരിത്രം നിര്‍മിക്കാനുള്ള ഉത്ഖനനത്തെ പിന്തുണച്ചവര്‍ ഹിന്ദു ജനതയുടെ യഥാര്‍ത്ഥ ചരിത്രം വെളിപ്പെടുത്തുന്ന ഉത്ഖനനങ്ങളെയും പഠനങ്ങളെയും അംഗീകരിക്കുന്നില്ല.
പുരാതന ഭാരതീയര്‍ക്ക്, അതായത് ഹിന്ദുക്കള്‍ക്ക്, തനതായി ഒന്നുമില്ലെന്ന് വരുത്താനാണ് ആത്യന്തികമായി ഇവര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി എന്തു മണ്ടത്തരങ്ങളും അവര്‍ എഴുന്നള്ളിച്ചെന്നിരിക്കും. ആധുനിക ചരിത്രപഠനങ്ങളും നരവംശ ശാസ്ത്ര പഠനങ്ങളും ജനിതക ശാസ്ത്രവും ചവറ്റുകൊട്ടയില്‍ എറിഞ്ഞ ആര്യനധിനിവേശ സിദ്ധാന്തം ചിലര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് ഹിന്ദുക്കളോടുള്ള വിരോധം കൊണ്ടും സ്വന്തം അപകര്‍ഷതാബോധം കൊണ്ടുമാണ്. മതപക്ഷപാതവും മുന്‍വിധികളും ഉപേക്ഷിച്ച് വിവരമുള്ളവരാവുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം.
കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ഫാദര്‍ എ. അടപ്പൂര് തുടങ്ങിയവര്‍ മതമേധാവികള്‍ ആയിരിക്കുമ്പോള്‍ത്തന്നെ വലിയ പണ്ഡിതന്മാരും ആയിരുന്നു. അങ്ങനെയുള്ളവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ ചിന്തയുടെയും പാണ്ഡിത്യത്തിന്റയും വിവേകത്തിന്റെയും പിന്‍ബലമില്ലാത്ത ചില മത മേധാവികള്‍ അന്തരീക്ഷം കലുഷിതമാക്കുന്നു എന്നത് ദുഃഖകരമാണ്.











