ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നടൻ വിജയ്‌ക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ദൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ടിവികെ അധ്യക്ഷനായ വിജയ്‌ക്ക് നിർദേശം നൽകിയത്. ആദ്യമായാണ് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണസംഘത്തിന് മുന്നിലേക്ക് നടന്‍ എത്തുന്നത്.
നേരത്തെ, പ്രധാന ടിവികെ നേതാക്കളെ കഴിഞ്ഞമാസം അവസാനം ദൽഹിയിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. 2025 സെപ്റ്റംബര്‍ 27നാണ് വിദയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറിയിച്ച സമയത്തിലും ഏറെ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഉച്ചയ്‌ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭക്ഷണവുമില്ലാതെ ജനങ്ങൾ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു. ടിവികെ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എന്‍.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
മുന്‍ സുപ്രീംകോടതി ജഡ്ജി അജയ് റസ്‌തോഗി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
















