ന്യൂദൽഹി: അനവധി ജീവനെടുത്ത 2020 ലെ ദൽഹി കലാപക്കേസിൽ ഇസ്ലാമിസ്റ്റുകളും വിഘടനവാദികളുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ കാമ്പസിനുള്ളിൽ മുദ്രാവാക്യങ്ങൾ വിളിച്ചു.
സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ദൽഹി പോലീസ് പറഞ്ഞു. പ്രതിഷേധത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം.
തിങ്കളാഴ്ച രാത്രി ജെഎൻയു കാമ്പസിൽ സബർമതി ഹോസ്റ്റലിന് സമീപം നടന്ന “ഗോഡ്‌സില്ല ധാബ” എന്ന പരിപാടിയിലാണ് മുദ്രാവാക്യങ്ങൾ ഉയർന്നത്. 2020-ൽ ജെഎൻയു വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തെ അനുസ്മരിക്കുകയും ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
മുദ്രാവാക്യങ്ങൾ മുഴങ്ങിയ സമയത്ത് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയും സെക്രട്ടറി സുനിലും സ്ഥലത്തുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട നിരവധി വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. 2020 ജനുവരി 5 ന് കാമ്പസിൽ നടന്ന അക്രമത്തെ അപലപിച്ച് എല്ലാ വർഷവും വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്താറുണ്ടെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര പറഞ്ഞു.
“പ്രതിഷേധത്തിൽ ഉയർത്തിയ എല്ലാ മുദ്രാവാക്യങ്ങളും പ്രത്യയശാസ്ത്രപരമായിരുന്നു, ആരെയും വ്യക്തിപരമായി ആക്രമിക്കുന്നില്ല. അവ ആരെയും ലക്ഷ്യം വച്ചുള്ളതല്ല,” മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മുദ്രാവാക്യങ്ങളെ “ദേശവിരുദ്ധം” എന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജെഎൻയു വിദ്യാർത്ഥി ഗൗതം ആവശ്യപ്പെട്ടു.
എബിവിപി വൈസ് പ്രസിഡന്റ് മനീഷ് ചൗധരിയും പരിപാടിയെ വിമർശിച്ചു, “ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും ജാമ്യം നിഷേധിച്ച വിധിക്ക് ശേഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത് ശരിയല്ല. ദൽഹി കലാപത്തിൽ ഉൾപ്പെട്ട ആളുകളെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. സബർമതി ഹോസ്റ്റലിന് സമീപമാണ് ജെഎൻയുഎസ്‌യു പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ഞങ്ങൾ ജെഎൻയു അധികാരികളെ സമീപിക്കുമെന്നും മനീഷ് പറഞ്ഞു.
















