ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോൾ ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലെ കാളിഗഞ്ച് സബ് ഡിവിഷനിൽ 40 വയസ്സുള്ള ഒരു ഹിന്ദു സ്ത്രീയെ രണ്ട് ഭൂരിപക്ഷ മത വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നു.
പീഡനത്തിന് പുറമെ കുറ്റവാളികൾ സ്ത്രീയെ ഒരു മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചുവെന്നുമാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിന്ദുക്കൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്. നേരത്തെ നിരവധി ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് ബംഗ്ലാദേശി മതമൗലികവാദികൾ കുറ്റക്കാരാണ്. എന്നിരുന്നാലും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനെ ഒരു സാധാരണ ക്രിമിനൽ സംഭവമായിട്ടാണ് വിളിക്കുന്നത്.
വീട്ടിൽ ബലമായി കയറി ബലാത്സംഗം ചെയ്തു
ശനിയാഴ്ച വൈകുന്നേരം കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ താമസിക്കുന്ന ഷാഹിനും സഹോദരനും കടം നൽകിയ പണം ആവശ്യപ്പെട്ടു കൊണ്ടാണ് സ്ത്രീയുടെ വീട്ടിൽ എത്തിയത്. എന്നാൽ പണം പൂർണമായും നൽകാൻ ആവാത്തതോടെ ഷാഹിൻ യുവതിയോട് മോശമായി പെരുമാറി. വിധവ വിസമ്മതിച്ചപ്പോൾ പ്രതികൾ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് ഷാഹിനും കൂട്ടാളിയായ ഹസനും വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു. തുടർന്ന് അവർ യുവതിയിൽ നിന്ന് 50,000 ടാക്ക (ഏകദേശം 37,000 രൂപ) ആവശ്യപ്പെട്ടു.
ഇരയുടെ ബന്ധുക്കളെയും മർദ്ദിച്ചു
പണം നൽകാൻ വിസമ്മതിച്ചപ്പോൾ അവർ ബന്ധുക്കളെ ആക്രമിച്ച് ഓടിച്ചുവിട്ടു. സ്ത്രീ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അവർ അവരെ ഒരു മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചു. സംഭവത്തിന്റെ വീഡിയോ രണ്ട് പ്രതികളും പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കി. വിധവയെ ബോധംകെട്ടു വീഴുന്നതുവരെ അവർ പീഡിപ്പിക്കുകയും ചെയ്തു. പ്രതി പോയതിനുശേഷം നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി ജെനൈദ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് പറഞ്ഞത്
ആദ്യം സ്ത്രീ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാരോട് പറഞ്ഞില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് മുസ്തഫിസുർ റഹ്മാൻ പറഞ്ഞു. പിന്നീട്, വൈദ്യപരിശോധനയിൽ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് കാളിഗഞ്ച് പോലീസ് സ്റ്റേഷനിൽ ഷാഹിനും ഹസനുമെതിരെ സ്ത്രീ പരാതി നൽകി. ഇരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം പോലീസ് കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ജെനൈദ അഡീഷണൽ പോലീസ് സൂപ്രണ്ട് ബിലാൽ ഹുസൈൻ പറഞ്ഞു.
















