വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മാഡുറോയ്‌ക്കെതിരെ ട്രംപ് നീങ്ങുന്നത് അവിടുത്തെ എണ്ണയില്‍ കണ്ണുവെച്ചാണെന്ന വിമര്‍ശനം ശരിയായി. വെനസ്വേലുടെ എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി അമേരിക്കയിലെ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ ഖനനം ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.
വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കി കൊണ്ടുവന്ന ശേഷം തന്റെ ഔദ്യോഗിക വസതിയായ മാര്‍ എ ലാഗോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയുടെ തകര്‍ന്ന എണ്ണ വ്യവസായത്തെ കോടിക്കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ച് അമേരിക്ക പുനരുജ്ജീവിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. നിക്കോളാസ് മഡൂറോയെ ബന്ദിയാക്കുന്നതുവരെ വെനസ്വേലയുടെ എണ്ണയുടെ കാര്യം ട്രംപ് മിണ്ടിയിരുന്നില്ല. എന്നാല്‍ മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിപ്പിടിച്ച ശേഷമാണ് ട്രംപ് തന്റെ ഉള്ളിലെ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. അതുവരെ വെനസ്വേല അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തി അവിടെയുള്ള യുവാക്കളെ നശിപ്പിക്കുന്നത് തടയാനാണ് ഈ ഡ്രഗ് മാഫിയകളെ നിയന്ത്രിക്കുന്ന നിക്കോളാസ് മഡൂറോയെ പിടികൂടുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ മഡൂറോയെ പിടികൂടിയതിന് ശേഷം മയക്കമരുന്ന് മാഫിയകളെക്കുറിച്ചല്ല, വെനസ്വേലയിലെ എണ്ണ ശേഖരത്തെക്കുറിച്ചാണ് ട്രംപ് സംസാരിക്കുന്നത്.
പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങിയ അമേരിക്കയുടെ പെട്രോഡോളറിനെ വീണ്ടും ലോകത്തിന്റെ പ്രിയകറന്‍സിയാക്കി മാറ്റാന്‍ അമേരിക്ക പല വഴികളും നോക്കിയിരുന്നു. ഒടുവില്‍ കണ്ടെത്തിയ വഴിയാണ് വെനസ്വേലയുടെ എണ്ണശേഖരം പിടിച്ചെടുക്കുക എന്നത്. ഇത്രയും കാലം റഷ്യയുടെ പുടിന്റെ കൈകളിലായിരുന്നു വെനസ്വേലയുടെ പരോക്ഷനിയന്ത്രണം. ഉക്രൈന്‍ യുദ്ധത്തില്‍ പുടിനെ കുടിക്കിയിട്ടതിന്റെ മറവില്‍ രണ്ട് റഷ്യന്‍ അനുയായി രാജ്യങ്ങളെയാണ് അമേരിക്ക തകര്‍ത്തിരിക്കുന്നത്. ഒന്ന് സിറിയ ആണെങ്കില്‍ രണ്ടാമത്തേത് വെനസ്വേല ആണ്. എന്തായാലും വെനസ്വേലയുടെ സമ്പന്നമായ എണ്ണശേഖരം വില്‍ക്കുക വഴി വീണ്ടും ഡോളറിന് ജീവന്‍വെയ്‌ക്കും. ഏത് വിധേനെയും അമേരിക്കയെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ ശ്രമിക്കുകയാണ് ട്രംപ്. ചരിത്രം പരിശോധിച്ചാല്‍ 2000 വരെ വെനസ്വേലയില്‍ എണ്ണഖനനം നടത്തിയിരുന്നത് അമേരിക്കന്‍ കമ്പനികളാണ്. പിന്നീട് അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് അമേരിക്കയിലെ എണ്ണക്കമ്പനികളെ പുറത്താക്കിയത്. അമേരിക്കയുടെ ഈ പഴയ ചരിത്രം വീണ്ടും വെനസ്വേലയില്‍ പുനരജ്ജീവിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
ഏകദേശം 30300 കോടി ബാരല്‍ എണ്ണയാണ് വെനസ്വേലയുടെ എണ്ണ ശേഖരം. ലോകത്തിലെ ആകെ എണ്ണശേഖരത്തിന്റെ അഞ്ചില്‍ ഒന്നാണ് വെനസ്വേലയില്‍ ഉള്ളത്. എണ്ണയില്‍ സമ്പന്നരായ സൗദി അറേബ്യയില്‍ പോലും 26700 കോടി ബാരല്‍ എണ്ണശേഖരമേ ഉള്ളൂ. 20600 കോടി ബാരല്‍ എണ്ണയുള്ള ഇറാനാണ് മൂന്നാം സ്ഥാനത്ത്. ഇപ്പോള്‍ വെനസ്വേല പിടിച്ചെടുത്തതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ എണ്ണശേഖരം ഫലത്തില്‍ അമേരിക്കയ്‌ക്കായി. ഇനി അടുത്ത നാളുകളില്‍ ഇറാനെയും പിടിച്ചെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കുന്നതിന്റെ ഭാഗമായി സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ ഉള്ള രാജ്യങ്ങളെ കീഴടക്കി അവിടുത്തെ സമ്പത്ത് കൊള്ളയടിക്കുകയാണോ അമേരിക്കയുടെ ലക്ഷ്യമെന്ന ചോദ്യം ഉയരുന്നു. മാത്രമല്ല, ധാരാളം അപൂര്‍വ്വ ധാതുശേഖരവും വെനസ്വേലയില്‍ ഉണ്ട്. ഇതും പിടിച്ചെടുക്കല്‍ ട്രംപിന്റെ അജണ്ടയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
















