ഓടരുതമ്മാവാ ആളറിയാം എന്നതാണ് ഞാന്‍ അഭിനയിച്ച രണ്ടാമത്തെ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ഒപ്പം ഞാന്‍ എന്നിങ്ങനെ മൂന്ന് നായകന്മാര്‍. ഷൂട്ടിങ് ആറേഴ് ദിവസം പിന്നിട്ടപ്പോള്‍ ശ്രീനിവാസനോട് ഞാന്‍ പറഞ്ഞു, ”മൈഡിയര്‍ കുട്ടിച്ചാത്താന്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത പരിചയം മാത്രമാണ് എനിക്ക് സിനിമാഭിനയത്തില്‍ ഉള്ളത്. നിങ്ങള്‍ രണ്ട് പേരും മുന്‍പേ അഭിനേതാക്കള്‍ ആണല്ലോ….”
”നിന്റെ വഴി നീ തന്നെ കണ്ടെത്തുക …” ശ്രീനിവാസന്‍ അന്ന് എനിക്ക് തന്ന വലിയ ഉപദേശം.
ആ ഒരൊറ്റ ഉപദേശം മാത്രം മതി ശ്രീനിവാസനെ ഗുരുസ്ഥാനത്ത് കാണുവാന്‍. ഇന്നും സിനിമയില്‍ ഞാന്‍ അതേ രീതി പിന്തുടരുന്നു.”
ലോകത്തോട് യാത്ര പറഞ്ഞ പ്രതിഭാശാലിയായ ശ്രീനിവാസനെക്കുറിച്ച് നടന്‍ ജഗദീഷ് സംസാരിക്കുന്നു.
ഓടരുതമ്മാവാ ആളറിയാം സിനിമയില്‍ തന്നെ ഞാന്‍ ശ്രീനിവാസനുമായി അടുത്തു. ആകാശവാണിയില്‍ ഇതളുകള്‍ എന്ന ലഘു ചിത്രീകരണ പരിപാടിയുടെ രചയിതാവായിരുന്നു ഞാന്‍. അതിന് വേണ്ടി ഒരുപാട് സ്‌കിറ്റുകള്‍ അക്കാലത്ത് എഴുതിയിട്ടുണ്ട്.
ഡോ. തോമസ് മാത്യു, ശ്യാം മോഹന്‍, ശ്രീലത… ഇവരെല്ലാം അക്കാലത്ത് എന്നോടൊപ്പം ഉണ്ടായിരുന്നു. ജഗതി എന്‍.കെ.ആചാരി സാര്‍, മള്ളൂര്‍ രാമകൃഷ്ണന്‍ സാര്‍ എന്നിവരെല്ലാം അക്കാലത്ത് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.
സഹൃദയ സമക്ഷം എന്ന ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത എന്റെ നാടകത്തിന്റെ കഥ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. ഓടരുതമ്മാവാ ആളറിയാം സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന സിബി മലയില്‍ രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരു പടം ചെയ്യാന്‍ ആലോചിച്ചുവെങ്കിലും അത് നടന്നില്ല. അപ്പോഴാണ് സിബി മലയിലിന് ഒരു സിനിമ ചെയ്യാന്‍ ഓഫര്‍ വന്നത്. സഹൃദയ സമക്ഷം എന്ന എന്റെ നാടകത്തിന്റെ കഥ ശ്രീനിവാസന്‍ സിബി മലയിലിനോട് പറഞ്ഞപ്പോള്‍ സിബിക്ക് കഥ ഇഷ്ടപ്പെട്ടു. വെറും അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന എന്റെ ആ നാടകത്തിന്റെ കഥയ്‌ക്ക്, ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും രചിച്ചപ്പോള്‍ കഥാപരിസരവും കഥാപാത്രങ്ങളുമായി ചിറക് മുളയ്‌ക്കുകയായിരുന്നു. അങ്ങനെ മുത്താരംകുന്ന് പി.ഒ. എന്ന സിനിമ സംഭവിച്ചു. എഴുത്തില്‍ ശ്രീനിവാസനുള്ള അപാരമായ സിദ്ധി തന്നെയാണ് അതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മുത്താരംകുന്ന് പി.ഒ. യ്‌ക്ക് ശേഷം അക്കരെ നിന്നൊരു മാരന്‍, പൊന്നും കുടത്തിന് പൊട്ട്, നന്ദി വീണ്ടും വരിക, ഒരു കഥ ഒരു നുണക്കഥ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ എന്റെ കഥകള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥകളെഴുതി. പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ സംവിധാനം ചെയ്തു. അക്കാലത്താണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനിലെ അപാരമായ എഴുത്തുകാരനെ ശ്രദ്ധിക്കുന്നതും, പിന്നീട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീമിലൂടെ കുറെക്കൂടി ജീവിത ഗന്ധിയായ സിനിമകള്‍ മലയാള സിനിമയില്‍ സംഭവിക്കുന്നതും.
ടി.പി. ബാലഗോപാലന്‍ എം.എ., സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നാഗര്‍ സെക്കന്റ്സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, സന്ദേശം, തലയണ മന്ത്രം എന്നിങ്ങനെ നിരവധി മനോഹര സിനിമകള്‍ ഈ കൂട്ടുകെട്ടിലൂടെ ലഭിച്ചു. മികച്ച തിരക്കഥാകൃത്ത് എന്ന ജില്ലയിലേക്കുള്ള ശ്രീനിവാസന്റെ ഉയര്‍ച്ചയില്‍ സത്യന്‍ അന്തിക്കാടിനുള്ള പങ്ക് വളരെ വലുതാണ്.
എനിക്കുള്ളതിനേക്കാള്‍ ജീവിതാനുഭവങ്ങള്‍ ശ്രീനിവാസന് ഉണ്ടായിരുന്നു. അതത്രയും തന്റെ സൃഷ്ട്ടികളില്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നതും വലിയ കാര്യമാണ്. പ്രിയദര്‍ശന്‍ – ശ്രീനിവാസന്‍ ടീം ഒരുക്കിയ വെള്ളാനകളുടെ നാട്, മിഥുനം എന്നീ സിനിമകളിലും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകര്‍ ദര്‍ശിച്ചു.
എന്റെ കഥകള്‍ക്ക് എന്നതു പോലെ പ്രിയദര്‍ശന്‍, സിദ്ധിക്ക്, കമല്‍ എന്നിങ്ങനെയുളള സംവിധായകരുടെ കഥകള്‍ക്കും ശ്രീനിവാസന്‍ തിരക്കഥ എഴുതി. ഒരുപാട് നവാഗതരായ സംവിധായകര്‍ക്ക് വേണ്ടിയും തിരക്കഥകള്‍ എഴുതി. സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം സിനിമകളിലെ ജീവിത വീക്ഷണം ഏറെ ശ്രദ്ധേയമാണ്. നാടോടിക്കാറ്റ് ഒരു അധോലോക കഥയാണ് എങ്കില്‍പ്പോലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഏറെയുണ്ട്.
വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ട്ടയായ ശ്യാമള എന്നീ മഹത്തായ സിനിമകളും ശ്രീനിവാസന്‍ എന്ന മഹാ പ്രതിഭയുടെ സംവിധാനത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് ലഭിച്ചു.
വരവേല്‍പ്പ് സിനിമയിലെ ബസ് കണ്ടക്ടര്‍ വത്സന്‍ എന്ന കഥാപാത്രവും, തലയണ മന്ത്രത്തിലെ ഗസ്റ്റ് റോള്‍, വെള്ളാനകളുടെ നാട് സിനിമയിലെ കഥാപാത്രം, വടക്കു നോക്കിയന്ത്രം ചിത്രത്തിലെ വേഷം, കമല്‍ സംവിധാനം ചെയ്ത പാവം പാവം രാജകുമാരന്‍, അഴകിയ രാവണന്‍, അയാള്‍ കഥ എഴുതുകയാണ് എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍, കഥ പറയുമ്പോള്‍ സിനിമയിലെ കഥാപാത്രം എന്നിങ്ങനെയെല്ലാം ശ്രീനിയുടെ രചനകളില്‍ എനിക്ക് കിട്ടിയ വേഷങ്ങള്‍ക്ക് എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ശ്രീനിയുടെ കുടുംബവും എന്റെ കുടുംബവും തമ്മിലും ആത്മബന്ധത്തിലായിരുന്നു. വിനീത് ശ്രീനിവാസന്റെ എഞ്ചിനീയറിങ് ഡിഗ്രി അഡ്മിഷന്റെ സമയത്ത് ”അവന്റെ സ്വപ്നം സംവിധായകനാകാനാണ്. എഞ്ചിനീയറിങ് ഡിഗ്രി കഴിഞ്ഞ് മതി അതൊക്കെയെന്ന് ജഗദീഷ് കൂടി അവനോട് സംസാരിക്കണം” എന്ന് ശ്രീനി എന്നോട് പറഞ്ഞു. അക്കാര്യം ഞാന്‍ വളരെ തന്ത്രരൂപേണ വിനീതിനോട് പറഞ്ഞു.
ഞാനും കുടുംബവും ശ്രീനിയും കുടുംബവും, നെടുമുടി വേണു, ഇന്നസെന്റ് ഇവരും കുടുംബസമേതം നടത്തി യൂറോപ്യന്‍ യാത്ര ഇന്നും എന്റെ മനസ്സില്‍ നല്ല ഓര്‍മ്മയായ് ജ്വലിച്ചു നില്‍ക്കുന്നു.
ശ്രീനിവാസനുമായുള്ള ഓരോ നിമിഷവും എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള ഏതെങ്കിലും വ്യക്തിയെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ ശ്രീനിക്കുണ്ടാകും. ശ്രീനിയുമായി എത്രത്തോളം നാം അടുത്ത് ഇടപഴകുന്നുവോ, അത്രത്തോളം നമ്മുടെ മനസ്സ് വലുതാകും. നമ്മുടെ മനസ്സിലെ തിന്മകള്‍ ഇല്ലാതാകും.
ശ്രീനിവാസന്റെ അയല്‍ക്കാരനായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞാന്‍ കേരളത്തിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളായിത്തീര്‍ന്നേനെയെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സമൂഹത്തിന് മാതൃകയാകുന്ന ഒരു വലിയ മനുഷ്യനാകാന്‍ കഴിയുമായിരുന്നു.
അങ്ങനെയുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ലല്ലോ.
ഇനിയിപ്പോള്‍ വീഡിയോകളിലും മറ്റും വന്നിട്ടുള്ള ശ്രീനിവാസന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.















