ന്യൂദൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ രോഷാകുലരാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ജനങ്ങൾ ബംഗ്ലാദേശിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുമുണ്ട് . ഈ പ്രതിഷേധങ്ങളെ തുടർന്നാണ്, ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിപ്പിക്കാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ്) ഐപിഎൽ ടീം കെകെആറിനോട് നിർദ്ദേശിച്ചത് . ബിസിസിഐയുടെ തീരുമാനത്തിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബിജെപി നേതാവ് നവനീത് റാണ .
‘ ഒരു ബംഗ്ലാദേശി ക്രിക്കറ്റ് കളിക്കാരനും ഇന്ത്യയിൽ കളിക്കുകയോ ഞങ്ങളുടെ ക്രിക്കറ്റ് മത്സരങ്ങളിലോ ലീഗുകളിലോ പങ്കെടുക്കുകയോ ചെയ്യരുത്. ബംഗ്ലാദേശ് അവരുടെ രാജ്യത്തെ ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നു, അതിനാൽ ഒരു ക്രിക്കറ്റ് കളിക്കാരനെയോ സിനിമാ സെലിബ്രിറ്റിയെയോ ഇന്ത്യയിൽ സ്വാഗതം ചെയ്യരുത്…‘ എന്നാണ് നവനീത് റാണ പറയുന്നത് .
ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം വർദ്ധിച്ചുവരികയായിരുന്നു. “സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, ബംഗ്ലാദേശ് കളിക്കാരൻ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് മോചിപ്പിക്കാൻ ബിസിസിഐ കെകെആർ ഫ്രാഞ്ചൈസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ പകരക്കാരനെ ആവശ്യപ്പെട്ടാൽ ബിസിസിഐ ആ പകരക്കാരനെ അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്” എന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞിരുന്നു.












