തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്നു മാറ്റിയ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അത്യപൂര്‍വമായ കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ണായക വിധി.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍ലിയെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയെന്നാണ് കേസ്.
1994ല്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിച്ച് കുറ്റം വ്യക്തമായതോടെ വഞ്ചിയൂര്‍ പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗൂഢാലോചനയ്‌ക്ക് ആറു മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ളത്തെളിവ് ഉണ്ടാക്കലിന് മൂന്നു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി.
തൊണ്ടിമുതല്‍ അട്ടിമറിച്ചത് വളരെ ആസൂത്രിതമായിരുന്നു. ആന്‍ഡ്രൂസ് സാല്‍വദോര്‍ സാര്‍ലി ജയിലിലായി നാലു മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി.
പോളും ആന്റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി. വിചാരണയ്‌ക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്.
ഇതിനിടെ തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി. പക്ഷേ അടിവസ്ത്രത്തിലെ നൂലും മുറിച്ച ശേഷം തുന്നിയ നൂലിലെയും നിറവ്യത്യാസവും കള്ളിവെളിച്ചത്താക്കി. ഇത് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും ചെയ്യുകയായിരുന്നു.
വിമാനത്താവളത്തില്‍ വച്ചാണ് ആന്‍ഡ്രൂസിനെ അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൂന്തുറ സ്റ്റേഷനില്‍ എത്തിക്കുന്നത്. 61 ഗ്രാം ഹാഷിഷ് ആയതിനാല്‍ കേസിന്റെ അന്വേഷണം സിഐ ആയിരുന്ന കെ.കെ. ജയമോഹനിലേക്ക് എത്തി. കേസിന്റെ വിചാരണ നടക്കുമ്പോള്‍ത്തന്നെ ഒരു ബോംബ് വച്ചിട്ടുണ്ടെന്നും അത് പൊട്ടുന്നതോടെ കേസ് തന്നെ ഇല്ലാതാകുമെന്നും അഭിഭാഷകനായ ആന്റണി പറഞ്ഞിരുന്നുവെന്ന് ജയമോഹന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ രാജസേനന്‍ വഴി വഞ്ചിയൂര്‍കോടതിയെ അറിയിക്കുകയും ചെയ്തു.
കോടതി പത്തു വര്‍ഷം ശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയപ്പോഴാണ് ബോംബ് എന്തെന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയെ ബോംബിന്റെ കാര്യം ബോധ്യപ്പെടുത്തുന്നത്. തുടര്‍ന്ന് ഹൈക്കോടതിയുടെ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴും ഇത് സംബന്ധിച്ച് മൊഴി നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ച കേസായിരുന്നിട്ടുപോലും ഒരു ഡിവൈഎസ്പി എഴുതിത്തള്ളി.
ഒടുവില്‍ ഐജിയായിരുന്ന സെന്‍കുമാറിനെ കാര്യങ്ങള്‍ ധരിപ്പിച്ചതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതും എസ്പിയായിരുന്ന പ്രഭയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതും. 32 വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ അഭിമാനമുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.














