കൊല്ലം: വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് തിലകമണിയിച്ചത് പോലെ കേരളത്തിലും ആ അവസ്ഥ വരണം. കേരളത്തില്‍ ബിജെപി സര്‍ക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വന്നാല്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് ഇത്രയും വൈരാഗ്യമെന്നും അദ്ദേഹം ചോദിച്ചു. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാത്ത സംസ്ഥാന സർക്കാർ നടപടി ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചത്. തൃശൂരിനെ എന്തുകൊണ്ട് അവഗണിച്ചു എന്ന് അവിടത്തെ ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കണം. ഇതിന് പിന്നിലെ കാരണം രാഷ്‌ട്രീയമാണ്. അത്തരം വേര്‍തിരിവുകള്‍ മാറ്റണം എന്നാണ് അഭിപ്രായം എന്നും സുരേഷ് ഗോപി കൊല്ലത്ത് പറഞ്ഞു.
ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടാണ് തൃശൂരിനോട് ഇത്ര വൈരാഗ്യം കാട്ടുന്നത്. സ്ഥലം ലഭിച്ചിരുന്നു എങ്കില്‍ അവിടെ വലിയ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. എന്നാല്‍ 25 ഏക്കര്‍ ഭൂമിയില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതുകൊണ്ടാണ് കേന്ദ്ര ഫൊറന്‍സിക് ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് അത് എതിര്‍ക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തമിഴ്‌നാട് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തമിഴന്‍മാര്‍ക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തില്‍ നിന്ന് അവര്‍ കൊണ്ടുവരും. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. കൊല്ലത്തെ ചീന കൊട്ടാരത്തിന്റെ നവീകരണം റെയിൽവേ മന്ത്രിയോട് സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തിയിരുന്നു. ഇടിഞ്ഞു പോകുമെന്ന വിവരം കിട്ടിയതുകൊണ്ട് തന്നെയാണ് അടിയന്തര സന്ദർശനം നടത്തിയത്. പൊതുജനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ റെയിൽവേയുടെ നേതൃത്വത്തിൽ അത് നവീകരിക്കും. കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറുന്നതിനായുള്ള കാര്യങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം റെയിൽവേ സ്‌റ്റേഷൻ, കൊച്ചി, കോഴിക്കോട് എന്നിവയുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്‌ക്ക് വേണ്ടി റീബിൽഡ് ചെയ്യുകയാണ് എല്ലാം. എന്റെ മനസിൽ ഒരു കൽപന ഉണ്ട്, അതിന്റെ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് അദേഹം പറഞ്ഞു. വരുന്ന അഞ്ചാം തീയതി റെയിൽവേ മന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
















