അത്യപൂർവവും ലോകത്തെ കട്ട് വജ്രങ്ങളിൽ ഏറ്റവും വലുതുമാണ് എനിഗ്മ എന്ന കറുത്ത വജ്രം . 32 കോടി രൂപയ്‌ക്കാണ് ഇത് വിറ്റ് പോയത് . കറുത്ത വജ്രങ്ങൾ അഥവാ കാർബണാഡോ വജ്രങ്ങൾ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടവയല്ല, മറിച്ച് ബഹിരാകാശത്തു നിന്നു സൗരയൂഥത്തിനു പുറത്തു നിന്നോ എത്തിയവയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വളരെ കുറച്ച് രാജ്യങ്ങളിൽ നിന്നുമാത്രമാണ് ഇത്തരം കറുത്ത വജ്രങ്ങൾ ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും ഇത്തരം ഒരുപിടി വജ്രങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ കറുത്ത വജ്രമാണ് ബ്ലാക്ക് ഓർലോവ്. മാസ്മരികമായ ഭംഗിക്കപ്പുറം മൂന്ന് ആത്മഹത്യകളുടെയും ചരിത്രം വഹിക്കുന്ന വജ്രമാണ് ബ്ലാക്ക് ഓർലോവ്. കൊടുംശാപം വഹിക്കുന്ന വജ്രമെന്ന് ഇത് ഒരുകാലത്ത് അറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലാണ് ഈ വജ്രത്തിന്റെ കഥ തുടങ്ങുന്നത്. അന്ന് 195 കാരറ്റ് ശുദ്ധിയുണ്ടായിരുന്ന ഈ വജ്രം . പോണ്ടിച്ചേരിയിൽ ഒരു വിഗ്രഹത്തിലായിരുന്നു ഉള്ളത്. എന്നാൽ ഈ വജ്രം പിന്നീട് അവിടെ നിന്ന് ആരോ കൈക്കലാക്കി. ഇതോടെ കൊടുംശാപത്തിന്റെ കഥകൾ തുടങ്ങി.
1932ൽ ബ്ലാക്ക് ഓർലോവ് വജ്രം യുഎസിലെത്തി. അവിടെ താമസിച്ചിരുന്ന ജെ.ഡബ്ല്യു. പാരിസ് എന്ന അതിധനികനായ വ്യാപാരിയാണ് വജ്രം വാങ്ങിയത്. ഒരാഴ്ചയ്‌ക്കുള്ളിൽ പാരിസ് വജ്രം വിറ്റു. എന്നാൽ അതിനു ശേഷം ഒരു ഏപ്രിൽ ഏഴിന് ന്യൂയോർക്കിലെ മാൻഹാട്ടനിലുള്ള ഫിഫ്ത്ത് അവന്യുവിൽ ഒരു ബഹുനിലക്കെട്ടിടത്തിൽ കയറിയ പാരിസ് താഴേക്കു ചാടി മരിച്ചു. ബിസിനസിലെ പ്രശ്നങ്ങൾ കാരണം കുറച്ചുകാലമായി മാനസികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല പാരിസ് എന്നു പറയപ്പെട്ടിരുന്നു. ഏതായാലും ബ്ലാക്ക് ഓർലോവ് ശാപക്കഥയിലെ ആദ്യ ആത്മഹത്യ പാരിസിന്റേതായിരുന്നു.
പിന്നീട് അടുത്ത ദുർഗതി റഷ്യൻ രാജകുമാരിയായ പ്രിൻസസ് ലിയോണിലയ്‌ക്കായിരുന്നു. ബ്രിട്ടിഷ് നേവിയിലെ ഒരു ഓഫിസറുടെ ഭാര്യയായിരുന്നു ലിയോണില. അവരും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. എന്നാൽ ഇതിനിടെ നാദിയ വൈഗിൻ ഓർലോവ് എന്ന ലിയോണിലയുടെ ബന്ധുവായ മറ്റൊരു രാജകുമാരിയുടെ കൈവശം കറുത്ത വജ്രം എത്തിയിരുന്നു.
അങ്ങനെയാണു ബ്ലാക്ക് ഓർലോവ് എന്ന പേര് രത്നത്തിനു വന്നത്. 1917ൽ റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതിനെത്തുടർന്ന് പല റഷ്യൻ രാജകുടുംബാംഗങ്ങളെയും പോലെ ഇറ്റലിയിലെ റോമിലെത്തി അവിടെ താമസമാക്കിയതാണു നാദിയ. ലിയോണില മരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ മധ്യ റോമിലെ ഉയരമേറിയ ഒരു കെട്ടിടത്തിൽ നിന്നു ചാടി നാദിയയും ആത്മഹത്യ ചെയ്തു. ഇതോടെ ബ്ലാക്ക് ഓർലോവിന്റെ ശാപത്തെക്കുറിച്ചുള്ള കഥകൾ ലോകമെമ്പാടും പരന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചാൾസ് എഫ്. വിൻസ്റ്റൺ എന്ന വ്യക്തി ബ്ലാക്ക് ഓർലോവ് വാങ്ങി.195 കാരറ്റുണ്ടായിരുന്ന വജ്രത്തെ വിവിധഭാഗങ്ങളാക്കിയാൽ ശാപം ഒഴിഞ്ഞുപോകുമെന്ന് ചാൾസ് വിചാരിച്ചു. ബ്ലാക്ക് ഓർലോവിനെ മൂന്ന് കഷണങ്ങളാക്കുകയും ചെയ്തു. ഇതിൽ 65 കാരറ്റുള്ള ഒരു വജ്രഭാഗമാണ് ഇപ്പോൾ ബ്ലാക്ക് ഓർലോവ് എന്നറിയപ്പെടുന്നത്. 124 വജ്രങ്ങളുടെ മാലയിലാണ് ഈ വജ്രം ഉള്ളത്.
ഏതായാലും ഈ വജ്രവുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ പിന്നീടുണ്ടായിട്ടില്ല. 2004ൽ വജ്രക്കച്ചവടക്കാരനായ ഡെന്നിസ് പെറ്റിമെസാസ് ഈ വജ്രം വാങ്ങി. പിന്നീട് പല ഉന്നത വ്യക്തികളും സെലിബ്രിറ്റികളുമൊക്കെ ഇതു ധരിച്ചിട്ടുണ്ട്. ഫെലിസിറ്റി ഹഫ്മാൻ ഇതണിഞ്ഞ് ഒരിക്കൽ ഓസ്കർ വേദിയിലുമെത്തി.
















