തിരുവനന്തപുരം: പാതിതളര്‍ന്ന ശരീരം… ഇടയ്‌ക്കിടെ മറയുന്ന ബോധം… ഒന്നും വ്യക്തമായി പറയാനുള്ള ശേഷിയുമില്ല. വേദനയുടെ ലോകത്താണ് കഴിഞ്ഞ നാലരവര്‍ഷമായി വിളപ്പില്‍ശാല വിളയില്‍ വിനീത ഭവനില്‍ എസ്. കെ. വിനീത (38)യുടെ ജീവിതം. ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാവാത്ത വിനീതയെ അമ്മ ശാന്തിയാണ് ഒപ്പമിരുന്ന് പരിചരിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എഞ്ചിനീയറായ വിനീത ഓടിച്ച സ്‌കൂട്ടര്‍ 2021 ല്‍ അപകടത്തില്‍പെട്ടു. നിസാരപരിക്കുകള്‍ കാര്യമാക്കിയില്ല. ഒരാഴ്ചകഴിഞ്ഞപ്പോള്‍ ഇടതു കാലിന്റേയും ഇടതു കൈയ്യുടേയും ചനശേഷിനഷ്ടമായി. വൈകാതെ ഓര്‍മ്മശേഷിയും സംസാരശേഷിയും നഷ്ടമായി. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്‌ക്കുള്ളിലെ ഞരമ്പുകള്‍ക്കും, നട്ടെല്ലിനുമുണ്ടായ ക്ഷതമാണ് വിനീതയുടെ അവസ്ഥയ്‌ക്ക് കാരണമെന്ന് കണ്ടെത്തി. കാലക്രമേണ ഭേദമാകുമെന്നറിയിച്ച് ശ്രീചിത്രയില്‍ നിന്ന് മടക്കിയയച്ചു. ഇപ്പോള്‍ ആയുര്‍വേദ ചികിത്സയും ദിവസേന ഫിസിയോ തെറാപ്പിയുമാണ് നല്‍കുന്നത്.
ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് ഇതേവരെ ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചത്. പതിനാലും എട്ടും വയസുള്ള രണ്ട് പെണ്‍മക്കളാണ് വിനീതയ്‌ക്ക്. കൂലിപ്പണിക്കാരനായ സെല്‍വകുമാറിന്റെ തുച്ഛവരുമാനം മാത്രമാണ് ആശ്രയം. വിനീതയുടെ തുടര്‍ ചികിത്സയ്‌ക്ക് സുമനസുകളുടെ കാരുണ്യം കൂടിയേതീരു. സഹായങ്ങള്‍ വിനീതയുടെ പേരിലുള്ള ഇന്ത്യന്‍ ബാങ്ക് തൈക്കാട് ബ്രാഞ്ചിലെ 6484120573, എന്ന അക്കൗണ്ടിലേക്കോ, 938800804 എന്ന വിനീതയുടെ നമ്പറില്‍ ഗൂഗിള്‍പേ വഴിയോ സഹായമെത്തിക്കാം.
















