പെരുന്ന: പീഡനക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍എസ്എസ് ആസ്ഥാനത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സദസിലാണ് രാഹുലും ഉള്ളത്. ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്.
149-ാം മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ മറ്റ് ജനപ്രതിനിധികള്‍ക്കൊപ്പമാണ് രാഹുലും പങ്കെടുക്കുന്നത്. രമേശ് ചെന്നിത്തല, പി.ജെ കുര്യന്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ്, ടി സിദ്ദിഖ്, വിഎസ് ശിവകുമാര്‍, പിസി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയവരും സദസിലുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ലൈംഗികാരോണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കേസെടുക്കുകയും മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കഴിഞ്ഞ മാസം നാലിന് കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യൻ ഇന്ന് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിൽ ഭാഷയോ സൗന്ദര്യമോ അല്ല മാനദണ്ഡമാകേണ്ടതെന്നും കുര്യൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച യുവത്വത്തിന് പ്രാധാന്യം നൽകുന്ന നയത്തെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നതായും താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് ഒരു ഡസനോളം ആളുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
















