തിരുവനന്തപുരം: സംസ്ഥാന സർക്കാരുകൾ ഇതുവരെ സമുദായ-മത അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ തയാറുണ്ടോ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ചു. വെള്ളാപ്പള്ളി കഴിഞ്ഞ് ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഐയെയും മുസ്ലിം ലീഗിനെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മുൻ നിർത്തി വെള്ളാപ്പള്ളി വർഗ്ഗീയവാദിയാണെന്ന് ഉയർന്ന പ്രചാരണത്തിനെ തുടർന്നായിരുന്നു ഇന്നത്തെ വാർത്താ സമ്മേളനം.
പറഞ്ഞതിലൊന്നും മാറ്റമില്ലെന്നും ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞ വെള്ളാപ്പള്ളി, എന്നെ വർഗ്ഗീയവാദിയെന്ന് വിളിക്കുന്നത് ഞാൻ പറയുന്ന മറുപടികൾ വർഗ്ഗീയവാദമാണെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് വർഗ്ഗീയത പ്രചരിപ്പിക്കുകയാണ്. അവർ കളിച്ച രാഷ്‌ട്രീയക്കളികൾ വർഗ്ഗീയമാണ്. ഏതുവിധേനയും അധികാരത്തിലെത്തി വീണ്ടും ഒരു മാറാട് കലാപം നടത്താനാണ് അവർ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി തുടർന്നു. വെള്ളാപ്പള്ളിയുടെ പത്രസമ്മേളനം തടസപ്പെടുത്തുകയും വാർത്ത വളച്ചൊടിക്കുകയും ചെയ്ത റിപ്പോർട്ടർ ചാനൽ പ്രതിനിധിയെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചത് ചില മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തത് വാർത്താ സമ്മേളനത്തിൽ ഒച്ചപ്പാടിന് ഇടയാക്കി. എന്നാൽ, അയാൾ തീവ്രവാദിയാണെന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു.
















