മലയാള നാടിന്റെ സാമൂഹ്യ ഭൂമികയില്‍ സൂര്യ തേജസ്സോടെ ജ്വലിച്ച മന്നത്തു പദ്മനാഭന്റെ ജയന്തി ദിനമാണിന്ന്. സമുദായത്തിന്റെ സമുദ്ധാരകനും ആചാര്യനുമെന്ന നിലയില്‍ നായര്‍ സമുദായം അദ്ദേഹത്തെ ആചാര്യനായി ആരാധിച്ചു. ഹിന്ദു ധര്‍മത്തിന്റെ പരിഷ്കര്‍ത്താവായി ഹൈന്ദവരാകെ നെഞ്ചോടു ചേര്‍ത്തു. അസ്ഥിരതയുടെയും അനീതിയുടെയും നാളുകളില്‍ കേരള സമൂഹത്തിന്റെ വഴികാട്ടിയായി ജനലക്ഷങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തി.
നാശോന്മുഖമായ തന്റെ സമുദായത്തെ ഉദ്ധരിക്കുകയായിരുന്നു മന്നത്തു പദ്മനാഭന്റെ മുഖ്യ ലക്ഷ്യം. അവരുടെ മനസില്‍ അദ്ദേഹം കരുത്തിന്റെയും, പരിശ്രമത്തിന്റെയും സ്വപ്നങ്ങള്‍ വിതച്ചു. അതു നൂറുമേനിയായി കൊയ്തെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു.
നായര്‍ സമുദായത്തിന്റെ ആചാര്യന് മാത്രമായിരുന്നില്ല, മലയാളനാടിന്റെ മാര്‍ഗദര്‍ശിയും നവോത്ഥാന നായകനുമായിരുന്നു മന്നത്ത് ആചാര്യന്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതിയും കെട്ടുപിണഞ്ഞ കേരളസമൂഹത്തിന്റെ ഇടവഴികളില്‍ സ്വതന്ത്ര ചിന്തയുടെ അഗ്നി ജ്വലിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവശര്‍ക്കും ആര്‍ത്തര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു മന്നത്തിന്റെ ശബ്ദം മുഴങ്ങിയത്. അതിന് ജാതിമതഭേദമുണ്ടായിരുന്നില്ല. നായര്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാലയങ്ങള്‍ ആരംഭിച്ചതു വിദ്യയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട സമസ്ത ജനവിഭാഗങ്ങള്‍ക്കും വേണ്ടിയായിരുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തുടക്കത്തിനു കാരണവും ഇങ്ങനെ തന്നെ. അധീശ ശക്തികളുടെ അഹങ്കാരത്തിനുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു എന്‍എസ്എസിന്റെ ആദിരൂപമായ നായര്‍ ഭൃത്യജനസംഘത്തിന്റെ തുടക്കം. 1913-ല്‍ ചങ്ങനാശേരിയില്‍ നടന്ന ശ്രീമൂലം തിരുനാള്‍ ആഘോഷത്തില്‍ ഒരു വിഭാഗം പ്രകടിപ്പിച്ച തന്നിഷ്ടവും സ്വേച്ഛയും അതിനു നിമിത്തമായെന്നു മാത്രം. ശ്രീമൂലം പ്രജാസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വംശീയമായ ചേരിതിരിവുകള്‍ അതിന് ഊര്‍ജ്ജം പകര്‍ന്നുവെന്നത് മറ്റൊരു ചരിത്രം.
1914 ഒക്ടോബര്‍ 31 ലെ സായം സന്ധ്യയില്‍ ആണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദി രൂപമായ നായര്‍ ഭൃത്യ ജനസംഘത്തിന് മന്നം തുടക്കമിട്ടത്. മന്നത്ത് വീടിന്റെ പൂമുഖത്ത് അമ്മ കൊളുത്തിവച്ച വിളക്കിന് ചുറ്റും നിന്ന് മന്നവും കൂട്ടരും പ്രാര്‍ത്ഥിച്ച് എടുത്ത പ്രതിജ്ഞ ഇതായിരുന്നു.- ‘ ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ക്ഷോഭകരമായി യാതൊരു പ്രവര്‍ത്തിയും ചെയ്യുന്നതല്ല .” ആ സത്യവാചകം പൂര്‍ണമായി അദ്ദേഹം പാലിച്ചു.
പരിവര്‍ത്തനം സ്വന്തം കുടുംബത്തില്‍ നിന്നു വേണം ആരംഭിക്കാനെന്ന് അദ്ദേഹം നിരന്തരം ഉപദേശിച്ചു. പക്ഷേ സമുദായ ഉദ്ധാരണമായിരുന്നു ആദ്യ ലക്ഷ്യം. അതുകൊണ്ടാവാം ഷഷ്ടി പൂര്‍ത്തി സമ്മേളനത്തില്‍ കൊച്ചി നായര്‍ സമാജം പ്രസിഡന്റ് നല്കിയ മനോഹരമായ ഊന്നുവടി സ്വീകരിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ”മന്നത്തിന് വയസ്സായി. ഇനി വടിയും കുത്തിനടന്നുകൊള്ളട്ടെയെന്നു വിചാരിച്ചാണ് ഇത് സമ്മാനിച്ചതെങ്കില്‍ തെറ്റിപ്പോയി…. മന്നത്തിന് ഒരിക്കലും വയസാവുകയില്ല. വാര്‍ദ്ധക്യം മരണമാണ്. ശക്തി മാത്രമാണ് ജീവിതം. അതിനാല്‍ സമുദായത്തിനു നേരെ വരുന്ന ഓരോ തല്ലും തടുക്കാനും പകരം കൊടുക്കുവാനുമായി ഈ വടി ഞാന്‍ സ്വീകരിക്കുന്നു .”
വിശാലവീക്ഷണമായിരുന്നു ആചാര്യന്റെ മുഖമുദ്ര. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവര്‍ക്കു മാത്രമെ മന്നത്തിന്റെ സംഭാവനകള്‍ എത്ര കനപ്പെട്ടവയെന്നു മനസ്സിലാവൂ. അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായ പടയൊരുക്കം മുതല്‍ ഐക്യകേരളത്തിനായുള്ള സമരവും സര് സിപിയുടെ ഏകാധിപത്യഭരണത്തിനെതിരായ യുദ്ധവും വരെ ആ ജീവിതത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളത്രെ. അനീതി എത്ര ചെറുതായിരുന്നാലും അതിനെതിരെ പ്രതികരിച്ചു. അന്നത്തെ നായര്‍ സമുദായത്തെ കാര്‍ന്നുതിന്ന കേസുകെട്ട്, വെടിക്കെട്ട്, താലികെട്ട്, കുതിരകെട്ട് എന്നീ അനാചാരങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടാണ് സാമൂഹിക തിന്മകള്ക്കെതിരായ അശ്വമേധം തുടങ്ങിവച്ചത്. പെണ്‍കുട്ടികളെ നന്നേ ചെറുപ്പത്തില്‍ പടുവൃദ്ധന്മാരായ നമ്പൂതിരിമാരെക്കൊണ്ട് പ്രതീകാത്മകമായി താലികെട്ടിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ ആഘോഷമാമാങ്കത്തിന് അറുതിവരുത്തുകയായിരുന്നു ആദ്യലക്ഷ്യം. ആ ദുരാചാരത്തെ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്തു. ഭാര്യയ്ക്കും മക്കള്‍ക്കും പിന്തുടര്‍ച്ചാവകാശമില്ലാതെ, അമ്മാവനും മരുമക്കളും ചേര്‍ന്ന് അരങ്ങുതകര്‍ത്ത മരുമക്കത്തായ സമ്പ്രദായമായിരുന്നു മന്നത്തിന്റെ ചാട്ടുളിയേറ്റു തകര്‍ന്ന മറ്റൊരു സാമൂഹികവിപത്ത്.
ചാര്‍ച്ചക്കാരുടെ മരണം, ജനനം തുടങ്ങിയ അടിയന്തിരങ്ങളില്‍ അടുത്ത ബന്ധുക്കള്‍ ‘പുല’ അഥവാ ‘വാലായ്മ’ ആചരിക്കുന്നത് കേരളസമൂഹത്തില്‍ വളരെ നിഷ്ഠയോടെ നടന്നിരുന്നു. പലര്‍ക്കും ‘പുല’ പല നിരക്കിലായിരുന്നു. ദിവാന്റെ ‘പുല സര്‍ക്കുലര്‍’ പ്രകാരം ബ്രാഹ്മണര്‍ക്കു പുല 12 ദിവസം; നായര്‍ക്കാണെങ്കില്‍ 16 ദിവസം നിര്‍ബന്ധം, ജാതിമേന്മ വ്യക്തമാക്കുന്നതിനായിരുന്നു ഈ ദിവസ വ്യത്യാസം. ആചാരത്തിലെ ഈ അസമത്വം മന്നത്തിനെ ചൊടിപ്പിച്ചു. തന്റെ വലിയമ്മാവന് മരിച്ചപ്പോള്‍ താന്‍ ‘പുല’ 12 ദിവസം മാത്രമെ ആചരിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം കേട്ട് ബന്ധുമിത്രാദികള്‍ ഞെട്ടി. ബലികര്‍മ്മം നടത്താന്‍ മേല്ജാതിക്കാരനായ പുരോഹിതന് വിസമ്മതിച്ചു. അതൊന്നും അദ്ദേഹത്തെ തടഞ്ഞില്ല. 12-ാം നാള് കര്‍മ്മം തീര്‍ത്ത് കുളികഴിഞ്ഞ് തൊട്ടടുത്തനാള്‍ നാലാളെ അറിയിച്ച് ക്ഷേത്രദര്‍ശനം നടത്താനായിരുന്നു മന്നത്ത് ആചാര്യന്റെ തീരുമാനം.ചരിത്രപ്രസിദ്ധമായ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രമായിരുന്നു അതിനു വേദിയായത്. അത് വിവാദമായി; കേസ് വന്നു. ‘ഏതു മനുഷ്യനും 10 ദിവസത്തെ പുല ആചരിച്ചാല്‍ മതി’ എന്ന പരാശരസ്മൃതി വാക്യം ഉദ്ധരിച്ചായിരുന്നു മന്നം കോടതിയില്‍ വാദം തുടങ്ങിയത്. ‘ആചാരം കാലത്തിനനുസരിച്ച് മാറണം. ഓരോ സമുദായത്തിനും അവരുടെയിടയിലെ ആചാരങ്ങളെ പരിഷ്കരിക്കാനും അനാചാരങ്ങളെ ഇല്ലാതാക്കുവാനും സ്വാതന്ത്ര്യമുണ്ട്’. അവിടെ മന്നം ജയിച്ചു. ദുരാചാരികള്‍ തോറ്റു.
അയിത്തവുമായി ബന്ധപ്പെട്ട അനാചാരങ്ങളെ അടിമുടി എതിര്‍ത്ത സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കരയോഗങ്ങളുടെ മുഖ്യ ദൗത്യങ്ങളിലൊന്നായി അധഃകൃത ഉദ്ധാരണത്തിന് അദ്ദേഹം സ്ഥാനം നല്കി. ‘അവര്‍ണരുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് സവര്‍ണരുടെ ബാധ്യതയാണ്’ എന്ന് ആറന്മുള ഹിന്ദുമഹാമണ്ഡല യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിനും സര്‍ക്കാര്‍ ജോലിക്കും ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാര്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് തന്റെ ആത്മകഥയില്‍ അദ്ദേഹം വേദനയോടെ എഴുതിയിട്ടുണ്ട്. എസ്.എന്‍.ഡി.പി നേതാവും അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ആണിക്കല്ലുമായിരുന്ന ടി.കെ.മാധവനുമായി മന്നത്തിന് ആത്മ ബന്ധമാണുണ്ടായിരുന്നത്.
ക്ഷേത്ര പ്രവേശന വിളംബരത്തിനും കാല് നൂറ്റാണ്ട് മുമ്പ് തന്റെ കുടുംബക്ഷേത്രം സമസ്ത ജാതിക്കാര്‍ക്കുമായി തുറന്നു കൊടുത്തുകൊണ്ട് മന്നം ചരിത്രം കുറിച്ചു. പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്നം, സര്‍ക്കാരിന് ആദ്യം നല്കിയ രണ്ട് നിവേദനങ്ങളിലൊന്ന് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നതായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ ശക്തനായ വക്താവുമായിരുന്നു മന്നം. സ്ത്രീകളെ സഭകളിലേക്ക് കൊണ്ടുവരണമെന്ന് വാദിച്ച അദ്ദേഹം സ്ത്രീകളെ കൂടാതെ സമുദായ പരിഷ്കരണം നടപ്പാക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു. നമ്പൂതിരി സമുദായത്തിലെ വിശ്വാസപ്രമാണങ്ങളില്‍ ബന്ധിതരായിരുന്ന തനിക്കും തന്റെ കൂട്ടര്‍ക്കും വിമുക്തി നല്‍കിയത് മഹാനായ മന്നം ആയിരുന്നുവെന്ന് പ്രസിദ്ധ സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനം സ്മരിച്ചിട്ടുള്ളത് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.
അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലായിരുന്ന മന്നത്താചാര്യന് നല്ലൊരു രാജ്യ തന്ത്രജ്ഞന്‍ കൂടിയായിരുന്നു. തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് അസംബ്ലിയില്‍ 1948 കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ തന്നെ അതിനുദാഹരണം. ദേശീയ രംഗത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മാണത്തിന് നല്കിയ സമര്‍ത്ഥമായ നേതൃത്വമാണ്. വളച്ചുകെട്ടില്ലാത്ത തീക്ഷ്ണമായ ഭാഷയായിരുന്നു, പ്രഭാഷകനെന്ന നിലയില്‍ ശ്രദ്ധേയനായ മന്നത്തിന്റേത്.
സമുദായ പ്രവര്‍ത്തനം കൊണ്ടും സാമൂഹ്യപ്രവര്‍ത്തനം കൊണ്ടും സ്വന്തമായി ഒന്നും നേടാനാഗ്രഹിക്കാത്ത വ്യക്തിയായിരുന്നു സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്. തന്റെ ദേവനും ദേവിയുമെല്ലാം നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു പുരുഷായുസ്സു മുഴുവന്‍ തന്റെ സമുദായത്തിനും സമൂഹത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ആ മഹത് ജീവിതം പൊലിയുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ശേഷിച്ചത് ഒരു ഊന്നുവടിയും ഒരു ജോഡി ചെരിപ്പും ഒരു ജോഡി മെതിയടിയും വാച്ചും പേനയും കണ്ണടയും മാത്രം. പക്ഷേ അനശ്വരമായ ആ യശസ്സ് കോടി സൂര്യ പ്രഭയോടെ മലയാള നാട്ടില്‍ തിളങ്ങി നില്ക്കുന്നു; നാടിന്റെ സാമൂഹ്യ പുനരുദ്ധാനത്തിലും നവോഥാനത്തിലും നേര്‍വഴി പ്രദാനം ചെയ്യുന്നു.
















