ന്യൂയോർക്ക്: കഴിഞ്ഞ അഞ്ച് വർഷമായി ദൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ പിന്തുണ ലഭിച്ചു. “ഞങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് സൊഹ്‌റാൻ മംദാനി ഉമർ ഖാലിദിന് കത്ത് എഴുതിയത് പുറത്ത് വിട്ടു. ന്യൂയോർക്ക് സിറ്റി മേയറായി മംദാനി സത്യപ്രതിജ്ഞാ ചെയ്ത ദിവസമായ വ്യാഴാഴ്ചയാണ് ഈ കത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തീയതിയില്ലാത്ത കത്തിൽ ഖാലിദിന്റെ കുടുംബാംഗങ്ങളുമായുള്ള തന്റെ സംഭാഷണം മംദാനി വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയറാണ് ഇന്ത്യൻ വംശജനായ മംദാനി.
ഉമർ ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരിയാണ് ഈ കത്ത് പങ്ക് വച്ചത്. കൈപ്പടയിൽ എഴുതിയ കുറിപ്പിൽ മംദാനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, “പ്രിയപ്പെട്ട ഉമർ, നീ പറഞ്ഞ കയ്‌പ്പും അത് നിന്നിലേക്ക് വരാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു” – മംദാനി കത്തിൽ കുറിച്ചു.
നേരത്തെയും ഖാലിദിന് വേണ്ടി ശബ്ദം ഉയർത്തി
ഉമർ ഖാലിദിനെ പിന്തുണച്ച് മംദാനി മുമ്പ് പരസ്യമായി സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി 2023 ജൂണിൽ ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ ഖാലിദിന്റെ ജയിൽ രചനകളിൽ നിന്നുള്ള ചില ഭാഗങ്ങൾ മംദാനി വായിച്ചിരുന്നു. ആ സമയത്ത് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അംഗമായിരുന്നു മംദാനി.
38 കാരനായ ഉമർ ഖാലിദ് 2020 സെപ്റ്റംബറിലാണ് ദൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും (ഐപിസി) നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരവും (യുഎപിഎ) ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അടുത്തിടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബർ 16 മുതൽ 29 വരെ ദൽഹി കോടതി ഉമറിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.
















