ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് 2നാണ് ആകാശം ഇരുട്ടുമൂടുന്ന ഈ അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നത്.
ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ വരികയും സൂര്യപ്രകാശത്തെ പൂർണ്ണമായി തടയുകയും ചെയ്യുന്ന പൂർണ്ണ സൂര്യഗ്രഹണമാണ് നടക്കാൻ പോകുന്നത്. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണങ്ങളിലൊന്നായിരിക്കും ഇതെന്നാണ് നാസയുടെയും മറ്റ് ബഹിരാകാശ ഏജൻസികളുടെയും പ്രവചനം.
തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത്. സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ എന്നീ രാജ്യങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും.
പൂർണ സൂര്യഗ്രഹണ സമയത്ത് ആകാശം പുലർച്ചെയോ സന്ധ്യയോ പോലെ ഇരുളും. നക്ഷത്രങ്ങളും ഗ്രഹങ്ങളും പകൽ സമയത്ത് ദൃശ്യമാകും.സൂര്യന്റെ ബാഹ്യവലയമായ ‘കൊറോണ’ ചന്ദ്രന്റെ നിഴലിന് ചുറ്റും തിളങ്ങുന്ന വളയമായി കാണപ്പെടും. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണുന്നത് അപകടകരമാണെന്നും സുരക്ഷിതമായ ഐ ഗിയറുകൾ ഉപയോഗിക്കണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഈജിപ്തിലെ ലക്സർ മേഖലയിലായിരിക്കും ഗ്രഹണം അതിന്റെ പരമാവധി ദൈർഘ്യത്തിൽ അനുഭവപ്പെടുക. ഇവിടെ ഏകദേശം 6 മിനിറ്റ് 23 സെക്കൻഡ് നേരത്തേക്ക് സൂര്യൻ പൂർണ്ണമായും മറയുകയും പകൽ സമയം രാത്രി പോലെയാവുകയും ചെയ്യും. 21-ാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത് (2009-ലെ ഗ്രഹണമായിരുന്നു ഇതിന് മുൻപ് ഏറ്റവും ദൈർഘ്യമേറിയത്).’നൂറ്റാണ്ടിലെ ഗ്രഹണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം ഇന്ത്യയിൽ പൂർണ സൂര്യഗ്രഹണമായി കാണാൻ സാധിക്കില്ല. എന്നാൽ ഇന്ത്യയിലെ വാനനിരീക്ഷകർക്ക് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഒരു ഭാഗം മാത്രം ചന്ദ്രൻ മറയ്‌ക്കുന്ന കാഴ്ചയാകും ഇന്ത്യയിൽ ലഭിക്കുക.
















