തിരുവനന്തപുരം: കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തി കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറിയ 115 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയത് കരാർ ലംഘിച്ചാണെന്ന മുൻ മേയർ ആര്യാരാജേന്ദ്രൻ 2024 സെപ്റ്റംബർ ഏഴിന് ഫേസ് ബുക്കിൽ എഴുതിയ പോസ്റ്റ് ചർച്ചയാകുന്നു. നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങി നൽകിയ ബസ് ഉപയോഗിച്ചുവെന്നും ഇത് കരാർ ലംഘനമാണെന്നും പോസ്റ്റിൽ പറയുന്നു.
കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ ആണെന്ന് പറയാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവ് യുവ് രാജ് ഗോകുലാണ് ആര്യാ രാജേന്ദ്രന്റെ പോസ്റ്റ് വീണ്ടും ചർച്ചയാക്കിയത്. നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപ്പറേഷൻ ബസുകൾ വാങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു. ഇതിന്റെ ഭാഗമായി രൂപം കൊടുത്ത ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണ് ഈ വൈദ്യുതി ബസുകൾ സർവീസുകൾ നടത്തേണ്ടത്. എന്നാൽ കെ എസ് ആർ ടി സി ഈ വ്യവസ്ഥകൾ ലംഘിച്ചു.

നഗരസഭയുടെ പരിധിയും കഴിഞ്ഞ് സമീപ ജില്ലയിലേക്ക് വരെ ഈ ബസുകൾ സർവീസ് നടത്തി. കൂടാതെ വൈദ്യുതി ബസുകളുടെ റൂട്ടുകൾ, ടിക്കറ്റ് നിരക്കുകൾ എന്നിവ നഗരസഭയുമായി കൂടിയാലോചിച്ച് നിശ്ചയിക്കണമെന്ന കരാറിലെ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. ഇതിനെതിരെ നഗരസഭ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതിയും നൽകിയിരുന്നുവെന്നും ആര്യാ രാജേന്ദ്രൻ പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ – ബസുകൾ നഗരത്തിന് പുറത്തും ഓടുന്നുണ്ടെന്നും അവ തിരിച്ചെത്തിക്കുമെന്നും കഴിഞ്ഞ ദിവസം മേയർ വി. വി രാജേഷ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗതാഗത മന്ത്രിയെത്തിയത്. 113 ബസുകൾ അല്ലാതെ 50 എണ്ണം കെഎസ്ആർടിസി വാങ്ങിയിട്ടുണ്ട്. അതിൽ കോർപ്പറേഷന് ഇടപെടാൻ കഴിയില്ല. ഗവൺമെന്റ്, സ്മാർട് സിറ്റി, കോർപ്പറേഷൻ, സ്വിഫ്റ്റ് ഇവർ തമ്മിലാണ് കരാർ ഉള്ളത്. ഈ വണ്ടികളുടെ അറ്റകുറ്റപണി എല്ലാം നോക്കുന്നത് കെഎസ്ആർടിസിയാണ്. ഇതിന്റെ ഡ്രെെവർ, കണ്ടക്ടർ, എല്ലാം കെഎസ്ആർടിസിയിൽ നിന്നാണ്.
തിരുവനന്തപുരത്തിന് പുറത്ത് ഈ ബസുകൾ ഓടുന്നില്ല. വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാൽ മാറ്റിവയ്‌ക്കാൻ 28 ലക്ഷം രൂപ വേണമെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.
















