പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അഥവാ ഡിഎസി സായുധ സേനകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങാന്‍ അനുമതി നല്‍കിയത് രാജ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ണായക തീരുമാനമാണ്. 79,000 കോടി രൂപയാണ് ഇതിന് ചെലവാക്കുക. ഉയരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഘദൂര റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍ വാടകയ്‌ക്ക് എടുക്കുന്നതിനുള്ള ‘അക്‌സെപ്റ്റന്‍സ് ഓഫ് നെസസിറ്റി’ ക്കും അംഗീകാരം നല്‍കി.
പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ആദ്യഘട്ടമാണിത്. ഡിഎസി അംഗീകരിച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഭാരത വ്യോമസേനയുടെ കൃത്യമായ ആക്രമണ ശേഷി മെച്ചപ്പെടുത്തുന്നതിനായുള്ള ആയുധങ്ങളും ഉള്‍പ്പെടുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ ഭേദിക്കുന്നതിനു കൃത്യതയുള്ള ആയുധങ്ങള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരവാദ- സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ ഭാരത സേനകള്‍ ഒന്‍പത് ഭീകര ക്യാമ്പുകളില്‍ ബോംബാക്രമണം നടത്തി കുറഞ്ഞത് 100 ഭീകരരെ വധിച്ചിരുന്നു. ഇതോടൊപ്പം പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തി.പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിനിടെ ഭൂമിയിലും ആകാശത്തുമായി വ്യോമസേന നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ 13 വിമാനങ്ങള്‍ നശിപ്പിച്ചു. ഇതില്‍ യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങളും ചൈനയുടെ ജെഎഫ്-17 വിമാനങ്ങളും ഉള്‍പ്പെടുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ഡ്രോണുകള്‍, ലോ-ലെവല്‍ ലൈറ്റ്-വെയ്റ്റ് റഡാറുകള്‍, സൈന്യത്തിനായി സംയോജിത ഡ്രോണ്‍ കണ്ടെത്തല്‍-തടയല്‍ സംവിധാനങ്ങള്‍ എന്നിവ സ്വന്തമാക്കുന്നതിനും ഡിഎസി അംഗീകാരം നല്‍കിയിട്ടുണ്ട്. ലോയിറ്റര്‍ മ്യൂണീഷനുകള്‍ തന്ത്രപ്രധാന ലക്ഷ്യങ്ങളില്‍ കൃത്യതയുള്ള ആക്രമണത്തിന് ഉപയോഗിക്കും. അതേസമയം, ലോ-ലെവല്‍ ലൈറ്റ്-വെയ്റ്റ് റഡാറുകള്‍ ചെറുതും താഴ്ന്ന ഉയരത്തില്‍ പറക്കുന്നവയുമായ ആളില്ലാ വിമാനങ്ങളെ കണ്ടെത്തുകയും പിന്തുടരുകയും ചെയ്യും. മെച്ചപ്പെട്ട ദൂരപരിധിയുള്ള ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്റര്‍ഡിക്ഷന്‍ സിസ്റ്റം തന്ത്രപ്രധാന യുദ്ധമേഖലയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലുമുള്ള ഭാരത സൈന്യത്തിന്റെ പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കും.
വ്യോമസേനയ്‌ക്കായി അംഗീകരിച്ച ഉപകരണങ്ങളില്‍ ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സിസ്റ്റം, ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്, പൂര്‍ണ്ണ മിഷന്‍ സിമുലേറ്റര്‍, ദീര്‍ഘദൂര ഗൈഡന്‍സ് കിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സിസ്റ്റം ഉള്‍പ്പെടുത്തുന്നതിലൂടെ എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന, ലാന്‍ഡിങ്ങിന്റെയും ടേക്ക് ഓഫിന്റെയും ഹൈ-ഡെഫനിഷന്‍ ഓട്ടോമാറ്റിക് റെക്കോര്‍ഡിങ് നല്‍കുകയും, വ്യോമസുരക്ഷാ മേഖലയിലെ പോരായ്‌മകള്‍ നികത്തുകയും ചെയ്യും. പൂര്‍ണ്ണ മിഷന്‍ സിമുലേറ്റര്‍ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ രീതിയില്‍ പൈലറ്റ് പരിശീലനം ശക്തിപ്പെടുത്തും.
നാവികസേനയ്‌ക്കായി അംഗീകരിച്ച ഉപകരണങ്ങളില്‍ യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും പരിമിതമായ ജലപാതകളിലും തുറമുഖങ്ങളിലും ചലിപ്പിക്കാന്‍ സഹായിക്കുന്ന ബോളാര്‍ഡ് പുള്‍ ടഗുകള്‍, ദീര്‍ഘദൂര സുരക്ഷിത ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള ഹൈ-ഫ്രീക്വന്‍സി സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന സൈനിക താവളങ്ങള്‍ സ്ഥാപിക്കുകയും, തങ്ങളുടെ സമുദ്ര അവകാശങ്ങള്‍ ഉറപ്പിക്കാന്‍ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുകയും, ദുര്‍ബ്ബല രാജ്യങ്ങളില്‍ നിന്ന് തന്ത്രപ്രധാന ഇളവുകള്‍ നേടിയെടുക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ ഭാരതം തയ്യാറാകേണ്ടതുണ്ട്.
കാര്യക്ഷമമായ ആയുധങ്ങളുടെ കുറവുമൂലം ചൈനയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട ചരിത്രം ഭാരതത്തിനുണ്ട്. അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ഇതിനു വഴിവെച്ചത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ പിന്നീടും തയ്യാറായില്ല. സായുധസേനകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ പത്തുവര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് ശ്രമം നടന്നില്ല. നമ്മുടെ പ്രതിരോധശക്തി ബോധപൂര്‍വ്വം തളര്‍ത്തുകയായിരുന്നു. സേനകള്‍ക്ക് ആവശ്യമുള്ള ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിലല്ല, മറ്റു രാജ്യങ്ങളുമായുള്ള ആയുധ ഇടപാടുകളിലൂടെ അഴിമതി നടത്തുന്നതിലായിരുന്നു യുപിഎ സര്‍ക്കാരിന് താല്പര്യം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഈ സ്ഥിതിവിശേഷത്തിന് മറ്റംവന്നത്. പാകിസ്ഥാനെതിരെ നടത്തിയ ഒന്നിലധികം സൈനിക നടപടികളില്‍ ഇത് ഫലം കാണുകയും ചെയ്തു. അതിര്‍ത്തിയില്‍ ചൈനയുടെ അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഭാരതത്തിന് കഴിഞ്ഞു. ഈ പാതയില്‍ത്തന്നെ മുന്നോട്ടുപോകുന്നു എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഓരോ തീരുമാനങ്ങളും വ്യക്തമാക്കുന്നത്.
















