ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണത്തെ തടയാന്‍ ഫലപ്രദേമായി സഹായിച്ചതാണ് പിനാക റോക്കറ്റ്. പിനാക ശിവഭഗവാന്റെ വില്ലാണ്. ശക്തമായ ആയുധം. വന്യമായ സംഹാരശേഷി പുറത്തെടുക്കാന്‍ കഴിയുന്ന പിനാക വില്ല് കയ്യിലെടുത്തവന്‍ എന്നര്‍ത്ഥത്തില്‍ പിനാകപാണി എന്നും ശിവനെ വിളിക്കും. പാകിസ്ഥാന്റെ കൂടുതല്‍ ഉള്ളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ തീ പടര്‍ത്താന്‍ പിനാക റോക്കറ്റുകള്‍ക്ക് കഴിഞ്ഞിരുന്നു. പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളെയും സൈനിക വ്യോമബേസുകളെയും ആക്രമിക്കുന്നതില്‍ പിനാക വിജയിച്ചിരുന്നു. ഇതോടെ പിനാകയോട് ലോക രാഷ്‌ട്രങ്ങല്‍ക്ക് താല്‍പര്യമുണ്ട്.
ഇതുവരെ ഇന്ത്യയ്‌ക്ക് രണ്ട് പിനാക റോക്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് 45 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുലക്ഷ്യം തകര്‍ക്കുമെങ്കില്‍ രണ്ടാമത്തേത് 90 കിലോമീറ്റര്‍ അകലെയുള്ള ശത്രുലക്ഷ്യം തകര്‍ക്കും. ഇപ്പോഴിതാ ഇതിന് മൂന്നാമത് കൂടുതല്‍ ശക്തമായ പതിപ്പ് എത്തിയിരിക്കുന്നു.. ഇപ്പോഴിതാ 120 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്തി ശത്രുപാളയത്തെ തകര്‍ക്കുന്ന ദീര്‍ഘദൂര പിനാക റോക്കറ്റ് പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യയുടെ പൊതുമേഖല പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് പുതിയ ദീര്‍ഘദൂര പിനാക റോക്കറ്റുകള്‍ ഒഡിഷയിലെ ചന്ദിപൂരിലുള്ള ഇന്‍റഗ്രേറ്റ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) പരീക്ഷിച്ചത്. പരീക്ഷണം വന്‍വിജയമായിരുന്നു. കൃത്യമായി 120 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം ദീര്‍ഘദൂര പിനാക റോക്കറ്റ് ഭേദിച്ചു.
ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക റോക്കറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മ്യുനീഷന്‍ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യന്‍ സേനയ്‌ക്ക് വേണ്ടി നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം 79000 കോടി രൂപയ്‌ക്ക് സംഭരിയ്‌ക്കാന്‍ പോകുന്ന ആയുധങ്ങളില്‍ ഈ ദീര്‍ഘദൂര പിനാക റോക്കറ്റും ഉള്‍പ്പെടും.
റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനമാണ് പിനാക. പിനാക ( പിനാക. ‘ ശിവന്റെ വില്ല് ‘ ) ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യൻ സൈന്യത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതുമായ ഒരു മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറാണ് . ഇതുവരെ പിനാകയ്‌ക്ക് രണ്ട് പതിപ്പുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മാർക്ക്-I എൻഹാൻസ്ഡ് . ഇതിന് 45 കിലോമീറ്റർ (28 മൈൽ) പരമാവധി ദൂരം വരെ പറന്നുചെല്ലാന്‍ കഴിയും. മാർക്ക്-II ER പതിപ്പിന് 90 കിലോമീറ്റർ (56 മൈൽ) വരെ പറക്കാനാവും. 44 സെക്കൻഡിനുള്ളിൽ ഒരു ലോഞ്ചറിൽ 12 HE പിനാക റോക്കറ്റുകൾ വെടിവയ്‌ക്കാനും കഴിയും . അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കാന്‍ പാകത്തില്‍ പിനാക സംവിധാനത്തെ ഒരു ട്രക്കിൽ ഘടിപ്പിച്ചാണ് സൈന്യം ഉപയോഗിക്കുന്നത്. കാർഗിൽ യുദ്ധകാലത്ത് പർവതശിഖരങ്ങളിലെ പാകിസ്ഥാൻ സ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിൽ പിനാക മിസൈലുകള്‍ വിജയിച്ചിരുന്നു. ഇപ്പോഴിതാ പിനാകയ്‌ക്ക് മൂന്നാമത്തെ പതിപ്പ് വന്നിരിക്കുന്നു. അതാണ് 120 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന പിനാക.
















