കസഖ്സ്ഥാനിൽ നിന്ന് ബിസി അഞ്ചാം നൂറ്റാണ്ടു മുതൽ എഡി നാലാം നൂറ്റാണ്ടുവരെയുള്ള മനുഷ്യരുടെ അവശേഷിപ്പുകളും, കളിമൺപാത്രങ്ങളും തടിപ്പാത്രങ്ങളുമുൾപ്പെടെയുള്ള വസ്തുക്കളാണ് ഗവേഷകർ കണ്ടെത്തിയത്.
പുലിത്തലയുള്ള വളകൾ ഉൾപ്പെടെ പ്രാചീനമായ സ്വർണാഭരണങ്ങൾ കസഖ്സ്ഥാനിൽ നിന്നു കുഴിച്ചെടുത്തവയിൽ ഉൾപ്പെടുന്നു . ബിസി അഞ്ചാം നൂറ്റാണ്ടിലേതാണ് ഈ ആഭരണങ്ങളെന്നാണു കരുതപ്പെടുന്നത്. നാടോടി ഗോത്രമായിരുന്ന സർമേഷ്യൻമാർ കുഴിച്ചിട്ടതാണ് ഈ നിധി. സർമേഷ്യൻമാർ മൃതശരീരം കുഴിച്ചിട്ട മേഖലയിൽ നിന്നാണു നിധി കണ്ടെത്തിയത്. ആയിരക്കണക്കിന് ആഭരണങ്ങൾ ഇവിടെ നിന്നു കണ്ടെത്തി. ഇതിൽ നൂറോളം ആഭരണങ്ങൾ സ്വർണനിർമിതമാണ്. പുലികൾ കൂടാതെ കാട്ടുപന്നികൾ, കടുവകൾ തുടങ്ങിയ ചിഹ്നങ്ങളും ആഭരണങ്ങളിലുണ്ട്.
അത്ര മേഖലയിൽ സ്ഥിതി ചെയ്ത കാരബു-2 എന്ന മൃതിസ്ഥലത്തുനിന്നാണു കണ്ടെത്തൽ നടത്തിയത്. മൃതിയിടങ്ങൾക്കു മേൽ വലിയ അളവിൽ മണ്ണുകൂട്ടിവച്ച് കുന്നുകൾപോലെയാക്കുന്നത് സർമേഷ്യൻമാരുടെയും സിതിയൻമാരുടെയുമൊക്കെ രീതിയായിരുന്നു. കുർഗാൻ എന്ന പേരിലാണ് ഇത്തരം കുന്നുകൾ അറിയപ്പെടുന്നത്. ഏകദേശം 9 മൃതിയറകളുള്ളതാണ് കാരബു-2 കുന്നെന്ന് ഗവേഷകർ പറയുന്നു.











