ന്യൂദല്‍ഹി: നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരം വരുന്ന കുന്നുകള്‍ മാത്രമാണ് ആരവല്ലി മലനിരകളുടെ കീഴില്‍ വരികയുള്ളുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി പുറപ്പെടുവിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി മരവിപ്പിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാക്കേണ്ടതുണ്ടെന്നും അതിനായി പുതിയ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ദൽഹി മുതൽ ഗുജറാത്ത് വരെ നീണ്ടു കിടക്കുന്നതാണ് ആരവല്ലി മലനിരകള്‍. ഇതോടെ ആരവല്ലിയിൽ പുതിയ ഖനന കരാറുകള്‍ നൽകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
ആരവല്ലി മേഖലയിലെ അനധികൃത ഖനനം തടയാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ആരവല്ലി കുന്നുകളെക്കുറിച്ച് ഇത്തരമൊരു നിര്‍വ്വചനം പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തതവരുത്തണമെന്നും അതിനായി പുതിയൊരു വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതി പുറപ്പെടുവിച്ച ആരവല്ലികുന്നുകളെക്കുറിച്ചുള്ള പുതിയ നിര്‍വ്വചനം സംരക്ഷിത വനമേഖലയുടെ വ്യാപ്തി കുറയ്‌ക്കുന്നുണ്ടോ?, ഇത്തരമൊരു നിര്‍വ്വചനം ഖനനത്തിന് അനുമതി ലഭിക്കാവുന്ന വനമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ടോ? കുന്നുകളുടെ ഉയരം,കുന്നുകള്‍ക്കിടയിലെ അകലം, ഇവയ്‌ക്കിടയില്‍ എത്ര ദൂരത്തില്‍വരെ ഖനനം അനുവദിക്കാനാവും? തുടങ്ങി വിവിധ ചോദ്യങ്ങള്‍ സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും ഇപ്പോഴത്തെ വിദഗ്ധസമിതിയുടെ നിര്‍വ്വചനം അപര്യാപ്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.
ഇക്കഴിഞ്ഞ നവമ്പര്‍ 20ന് സുപ്രീംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയുടെ നൂറുമീറ്ററും അതിനു മുകളിലും ഉയരുമുള്ള കുന്നുകളാണ് ആരവല്ലിക്കുന്നുകള്‍ എന്ന നിര്‍വ്വചനം അംഗീകരിച്ചിരുന്നു. ഇതും തിങ്കളാഴ്ച സുപ്രീംകോടതി മൂന്നംഗബെഞ്ച് റദ്ദാക്കി. കാരണം സുപ്രീംകോടതി ബെഞ്ച് നവമ്പര്‍ 20ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം നടപ്പിലാക്കാന്‍ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു. ദുര്‍ബലമായ ആരവല്ലി കുന്നുകളുടെ സംരക്ഷണം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത് സ്വമേധയ പരിഗണിച്ചത്.ഇതോടെ ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് തത്‌കാലം നടപ്പാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ സ്വമേധയാ വാദം കേട്ടത്.
















