ന്യൂദൽഹി: രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. വിമാനകമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. ശൈത്യകാല ഷെഡ്യൂളിന്റെ 10% കുറയ്‌ക്കാൻ ഇൻഡിഗോയ്‌ക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.
പ്രതിദിനം 200 ഓളം സർവീസുകളാണ് വെട്ടിക്കുറച്ചത്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്. 52 സർവീസുകൾ. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഷെഡ്യൂൾ വെട്ടിക്കുറച്ചെങ്കിലും, എയർലൈൻ “മുമ്പത്തെപ്പോലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും കവർ ചെയ്യുന്നത് തുടരും”. ഇൻഡിഗോ പ്രതിദിനം 2,200-ലധികം വിമാനങ്ങൾ സർവീസ് നടത്തുകയും ഇന്ത്യയുടെ ആഭ്യന്തര വിപണിയുടെ 60%-ത്തിലധികം നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ഇൻഡിഗോയുടെ ദൈനംദിന ശേഷിയുടെ 10% കുറയ്‌ക്കുന്നത് വരും ആഴ്ചകളിൽ ഇന്ത്യയുടെ വ്യോമയാന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് വ്യോമയാന വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
















