ന്യൂദല്‍ഹി: ദൽഹിയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നതോടെ ദൽഹി-എൻസിആർ മേഖലയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. മൂടൽമഞ്ഞ് മൂലം വിമാന-ട്രെയിൻ സർവീസുകൾ വൻതോതിൽ വൈകുകയും നോയിഡയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
കഠിനമായ തണുപ്പിനൊപ്പം വായുനിലവാരവും മോശമായി തുടരുകയാണ്. രാവിലെ 7 മണിയോടെ ദൽഹിയിലെ ശരാശരി വായുനിലവാര സൂചിക 403 രേഖപ്പെടുത്തി. ഇത് അതിതീവ്ര വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ദൽഹിയിൽ കടുത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 7 ഡിഗ്രിയും ആയിരിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ മൂടൽമഞ്ഞ് സാരമായി ബാധിച്ചു. കാഴ്ചപരിധി കുറഞ്ഞതോടെ വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി ഗോവയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂടൽമഞ്ഞ് കാരണം ദൽഹിയിൽ ഇറങ്ങാൻ കഴിയാതെ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു.
ജയ്‌പൂർ വിമാനത്താവളത്തിലും തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് വിമാനങ്ങൾ വൈകുകയാണ്. ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നൂറോളം ട്രെയിനുകളും മൂടൽമഞ്ഞ് മൂലം വൈകിയാണ് ഓടുന്നത്.
കടുത്ത തണുപ്പും മൂടൽമഞ്ഞും പരിഗണിച്ച് നോയിഡയിലെ എല്ലാ സ്കൂളുകൾക്കും ഡിസംബർ 29 മുതൽ ജനുവരി 1 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ തന്നെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.
നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലും യമുന എക്സ്പ്രസ് വേയിലും കാഴ്ചപരിധി പൂജ്യത്തിലെത്തിയത് വാഹന ഗതാഗതം ദുഷ്കരമാക്കി. പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലാണ് നീങ്ങുന്നത്. കനത്ത മഞ്ഞ് മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.
















