തിരുവനന്തപുരം: സിപിഎം എംഎല്‍എ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിന് നല്‍കുന്ന മാസ വാടക വെറും 872 രൂപ മാത്രം. ഇദ്ദേഹം ഉപയോഗിക്കുന്നതാകട്ടെ ഈ കെട്ടിടത്തിന്റെ 90 ശതമാനം സ്ഥലവും.
ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായ ആര്‍. ശ്രീലേഖയ്‌ക്ക് ഈ കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത് തീരെ ഇടുങ്ങിയ ഭാഗമാണ്. അവിടെ നാല് കസേരകള്‍ പോലും ഇടാന്‍ കഴിയില്ല എന്നതാണ് സത്യം. ഇനി ശ്രീലേഖയ്‌ക്ക് ഫയലുകള്‍ വെയ്‌ക്കണമെങ്കിലോ അതിനുള്ള ഷെല്‍ഫ് ടോയ് ലറ്റിലേക്ക് കടത്തിവെയ്‌ക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കെട്ടിടത്തില്‍ തന്നെക്കൂടി പരിഗണിക്കണമെന്ന് ശ്രീലേഖ അഭ്യര്‍ത്ഥിച്ചത്.
തനിക്ക് കോര്‍പറേഷനുമായി കരാറുണ്ടെന്നും ആ കരാര്‍ കഴിയാതെ മുറി ഒഴിഞ്ഞുതരുന്ന പ്രശ്നമില്ലെന്നും പ്രശാന്ത് വാശിപിടിച്ചതോടെ എത്ര വാടകയാണ് എംഎല്‍എ നല്‍കുന്നത് എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് വെറും 872 രൂപ മാത്രമാണ് വാടക ഇനത്തില്‍ നല‍്കുന്നതെന്ന് കണ്ടെത്തിയത്. എന്തായാലും കോര്‍പറേഷനുമായുള്ള കരാര്‍ ഇതുവരെ പ്രശാന്ത് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏഴ് വര്‍ഷമായി എംഎല്‍എ ഈ വിശാലമായ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഭാഗം തുച്ഛമായ വാടകയ്‌ക്ക് ദുരുപയോഗം ചെയ്തുവരികയാണ്. വാസ്തവത്തില്‍ എംഎല്‍എയ്‌ക്ക് ഓഫീസിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വലിയൊരു തുകയാണ് അനുവദിക്കുന്നത്. സഖാവ് വി.കെ. പ്രശാന്ത് MLA-യ്‌ക്ക് രേഖകൾ പ്രകാരം പ്രതിമാസം സർക്കാർ നൽകുന്നത് ഏകദേശം 1,00,000-1,10,000 രൂപയാണ്.70,000 രൂപ മണ്ഡലം ഓഫീസ് അലവൻസ്, ഫോൺ, ഇൻഫർമേഷൻ, സാൻഷനറി അലവൻസുകൾ, ഫിക്സഡ് അലവൻസ് എന്നിവ ചേർത്താണ് പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം കുറഞ്ഞത് 20,000 രൂപ TA-യായും കിട്ടും. ഒരു MLA-യ്‌ക്ക് ഒരു ദിവസത്തെ DA 1000 രൂപയാണ്; കേരളത്തിന് പുറത്ത് പോകുന്ന ദിവസങ്ങളിൽ 1200 രൂപ. ഇതാണ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട MLA-മാരുടെ ശമ്പള വിവരം.
ഇതുകൂടാതെ രണ്ട് സ്റ്റാഫിനെ നിയമിക്കാനും അവർക്ക് ശമ്പളം എഴുതിയെടുക്കാനും അവകാശമുണ്ട്. 10-20 ലക്ഷം രൂപ വരെ പലിശരഹിത അഡ്വാൻസ് നികുതിപ്പണത്തിൽനിന്ന് എടുക്കാം. പ്രതിവർഷം 3 ലക്ഷം രൂപ ഇന്ധന അലവൻസ്, 15,000 രൂപ പുസ്തക അലവൻസ്, മുഴുവൻ തുക മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും വേറെ.
ഇങ്ങനെ എല്ലാതരം ആനുകൂല്യങ്ങളും നികുതിപ്പണത്തിൽ നിന്ന് കൈപ്പറ്റുന്ന ഒരാളാണ് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിനുള്ളിൽ തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നത്. കോര്‍പറേഷന്‍ ഇടത് പക്ഷം ഭരിച്ച കാലത്ത് അപ്പോഴത്തെ മേയറുമായുള്ള ബന്ധവും അതിന് മുന്‍പ് സ്വയം തിരുവനന്തപുരം മേയറായിരുന്നതിന്റെ ബലവും ഉപയോഗിച്ചാണ് ഈ കോര്‍പറേഷന്‍ കെട്ടിടത്തില്‍ തന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിപ്പിച്ചത്. തുച്ഛമായ തുകയ്‌ക്ക് വാടകച്ചീട്ടെഴുതി ഒരു ഫ്ലോർ മുഴുവൻ എംഎല്‍എ കയ്യടക്കിവെച്ചിരിക്കുകയാണ്.















