2010കളുടെ തുടക്കത്തില്‍, ഭാരതത്തില്‍ വ്യവസായ നടത്തിപ്പ്, ഓട്ടത്തിനിടയില്‍ തടസങ്ങളുയര്‍ത്തുന്ന ഹര്‍ഡില്‍സ് റേസ് പോലെയായിരുന്നു. അതിവേഗം തടസങ്ങള്‍ ഉയരുകയായിരുന്നു അവിടെ. നിര്‍മാണാനുമതി ലഭിക്കുന്ന കാര്യത്തില്‍ മാത്രം ലോകത്തിലെ 190 രാജ്യങ്ങളില്‍ 184-ാം സ്ഥാനത്തായിരുന്നു ഭാരതം.
ഒന്നും നിര്‍മിക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ അല്ല; മറിച്ച്, അനുമതി ലഭിക്കാന്‍ മാത്രമായിരുന്നു 186 ദിവസങ്ങള്‍, അതായത് ആറ് മാസത്തിലധികം നീളുന്ന ഉദ്യോഗസ്ഥ നൂലാമാലകള്‍ വേണ്ടിവന്നിരുന്നത്. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല. പതിറ്റാണ്ടുകളായുള്ള അമിത നിയന്ത്രണങ്ങളുടെയും, പാരമ്പര്യമായി ലഭിച്ച നിയന്ത്രണ സംവിധാനങ്ങളുടെയും, സംരംഭങ്ങളോടുള്ള അവിശ്വാസത്തിന്റെയും ഫലമായിരുന്നു ഇത്.
ആ തകര്‍ച്ച പരിഹരിക്കുക എന്നത് എളുപ്പമായിരുന്നില്ല. തലമുറകളായി നിലനിന്നിരുന്ന പ്രതിബന്ധങ്ങള്‍ നീക്കം ചെയ്യാന്‍ 11 വര്‍ഷത്തെ നിരന്തര പരിശ്രമം വേണ്ടി വന്നു.
വ്യത്യസ്തമായി 2025
ഈ വര്‍ഷം, ഭാരതം വ്യവസായനടത്തിപ്പു സുഗമമാക്കുന്നതില്‍നിന്ന് വ്യവസായത്തെ സ്വതന്ത്രമാക്കുന്നതിലേക്ക് മാറി. 1991 ഉദാരവല്‍ക്കരണത്തിന്റെ വര്‍ഷമാണെങ്കില്‍, 2025 നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന്റെ വര്‍ഷമാണ്. 1991 ഭാരതത്തിന്റെ സ്വാഭാവിക പ്രേരണകള്‍ക്കു ചിറകുകള്‍ നല്‍കിയെങ്കില്‍, 2025 അവയ്‌ക്ക് അനന്തമായ ആകാശം ഒരുക്കി നല്‍കി.
‘ചെറുകിട കമ്പനികളുടെ’ വാര്‍ഷിക വിറ്റുവരവ് പരിധി പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 100 കോടി രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. ഇതോടെ വളര്‍ച്ച ബോധപൂര്‍വം പരിമിതപ്പെടുത്താനുള്ള സാഹചര്യം ഇല്ലാതായി. അതോടൊപ്പം, പരസ്പരവിരുദ്ധമായ ഡസന്‍ കണക്കിന് തൊഴില്‍ നിയമങ്ങളെ ലളിതമായ നാല് ലേബര്‍ കോഡുകളിലേക്ക് ഏകീകരിച്ചു.
അനിശ്ചിതത്വങ്ങള്‍ക്ക് പകരം വ്യക്തമായ നിയമങ്ങള്‍ നിലവില്‍ വന്നു.
നല്‍കുന്ന സന്ദേശം വ്യക്തമായിരുന്നു: ഇനിമുതല്‍ വ്യവസായത്തിന്റെ വലിപ്പം കുറ്റമാകില്ല. വളര്‍ച്ചയെ ആരും സംശയത്തോടെ നോക്കില്ല.
സങ്കീര്‍ണമായ ചട്ടക്കൂടുകളില്‍ നിന്നുള്ള മോചനം
അതുപോലെ, വര്‍ഷങ്ങളോളം രാജ്യത്തിന്റെ നിര്‍മാണ മേഖലയുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തിയത് നൈപുണ്യത്തിന്റെയോ വലിപ്പത്തിന്റെയോ കുറവല്ല; മറിച്ച്, അമിതമായ നിയമപാലന വ്യവസ്ഥകളായിരുന്നു. ഗുണനിലവാരം ഉറപ്പാക്കാന്‍ കൊണ്ടുവന്ന ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകള്‍, കാലക്രമേണ പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ക്കും നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കുംവരെ നിര്‍ബന്ധിത അംഗീകാരം വേണമെന്ന കടുത്ത നിബന്ധനകളുടെ ശൃംഖലയായി മാറി. ഇതിന്റെ ഫലം വൈരുദ്ധ്യാത്മകവും ദോഷകരവുമായിരുന്നു.
‘മേക്ക് ഇന്‍ ഇന്ത്യ’ വഴി ഉത്പാദനം നടത്താന്‍ നിര്‍മാതാക്കള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടെങ്കിലും, ഗുണനിലവാര നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്ന സ്രോതസ്സുകളില്‍നിന്നുമാത്രം ചേരുവകള്‍ ഇറക്കുമതി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇത് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാലതാമസത്തിനും ഇടയാക്കി. ഭാരതത്തിലെ കമ്പനികള്‍ക്കു കഴിവില്ലാത്തതിനാലല്ല; മറിച്ച്, വിതരണശൃംഖലയില്‍ നിയമപാലന നൂലാമാലകള്‍ കടന്നുകൂടിയതിനാലാണ് കയറ്റുമതിയുടെ ചെലവ് വര്‍ദ്ധിച്ചത്.
ഈ പോരായ്‌മ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകളുടെ സമഗ്രമായ അവലോകനം നടത്തി. 76 ഉത്പന്ന വിഭാഗങ്ങളില്‍നിന്ന് നിര്‍ബന്ധിത ചട്ടങ്ങള്‍ പാലിക്കല്‍ ഒഴിവാക്കി. കൂടാതെ 200ലധികം മറ്റ് വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി കണ്ടെത്തി. പതിറ്റാണ്ടുകളെടുത്ത് പടിപടിയായി ചെയ്യേണ്ടിയിരുന്ന ഈ കാര്യങ്ങള്‍ വളരെ വേഗത്തിലും കൃത്യമായും നടപ്പിലാക്കി. മുന്‍പ് വളരെ സാവധാനത്തില്‍ നടന്നിരുന്ന ഈ പ്രക്രിയയ്‌ക്ക് ഒരൊറ്റ വര്‍ഷം കൊണ്ട് വലിയ വേഗത കൈവന്നു.
ആറു വര്‍ഷം കാലാവധിയുള്ള, 25,060 കോടി രൂപ വകയിരുത്തിയ കയറ്റുമതി പ്രോത്സാഹന ദൗത്യം ഈ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ഇതില്‍ 20,000 കോടി രൂപയും എംഎസ്എംഇകള്‍ക്കും ആദ്യമായി കയറ്റുമതി മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കുമായി വിപുലീകരിച്ച എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റികളാണ്.
ഈ നിയന്ത്രണം നീക്കല്‍ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല; മറിച്ച്, റിസര്‍വ് ബാങ്കും സെബിയും ഇതില്‍ പങ്കാളികളാണ്. വര്‍ഷങ്ങളോളം, മൂലധനം സമാഹരിക്കുക എന്നത് വലിയ കടലാസ് ജോലികള്‍ക്കിടയില്‍ പെട്ടുപോകുന്ന അവസ്ഥയായിരുന്നു. ഇതിലെ അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി സെബി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി നല്‍കി. നിയമപരമായ നൂലാമാലകളെക്കാള്‍ വ്യക്തതയ്‌ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് മൂലധന വിപണി മാറിക്കഴിഞ്ഞു.
അതേസമയം, ആര്‍ബിഐ പതിറ്റാണ്ടുകളായുള്ള സങ്കീര്‍ണ്ണമായ സര്‍ക്കുലറുകളെ അടിമുടി പരിഷ്‌കരിച്ചു. 9,000ത്തോളം സര്‍ക്കുലറുകള്‍ ഏകീകരിച്ച് 11 വിഭാഗങ്ങളിലായി 238 പ്രധാന നിര്‍ദേശങ്ങളിലേക്ക് ചുരുക്കി. ഇതോടെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന വലിയ ശേഖരം ലളിതമായ ചട്ടക്കൂടായി മാറി. നിയമങ്ങള്‍ പാലിക്കുന്നത് ഇപ്പോള്‍ ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതും കൂടുതല്‍ വ്യക്തതയുള്ളതുമായി മാറി.
ആഗോള സംയോജനം: മൂന്ന് പ്രധാന സ്വതന്ത്ര വ്യാപാര കരാറുകള്‍
ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണികള്‍ ഇല്ലെങ്കില്‍ വ്യവസായനടത്തിപ്പു സുഗമമാക്കുന്നതില്‍ അര്‍ത്ഥമില്ല. 2025ല്‍ ബ്രിട്ടന്‍, ഒമാന്‍, ന്യൂസിലന്‍ഡ് എന്നിവയുമായി മൂന്ന് പ്രധാന സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടതിലൂടെ ആഗോള വിപണികളിലേക്കുള്ള പ്രവേശനച്ചെലവ് കുറയ്‌ക്കാന്‍ നമുക്ക് സാധിച്ചു.
ഉദാഹരണത്തിന്, ഭാരതം-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ‘ടയേര്‍ഡ് റൂള്‍സ് ഓഫ് ഒറിജിന്‍’ എന്നതിനുള്ള പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സര്‍ട്ടിഫിക്കേഷന്‍ ലളിതമാക്കുകയും ഇന്ത്യന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഉടനടി നികുതിയില്ലാതെ വിപണി ലഭ്യമാക്കുകയും ചെയ്തു. ന്യൂസിലന്‍ഡുമായുള്ള കരാര്‍ പ്രകാരം ഭാരതത്തിന്റെ 100% കയറ്റുമതിക്കും പൂജ്യം നികുതി ആനുകൂല്യം ലഭിക്കുന്നു.
നീങ്ങുന്ന തടസങ്ങള്‍; കുതിക്കുന്ന തുറമുഖങ്ങള്‍
2013-14 കാലഘട്ടത്തില്‍ ഭാരത തുറമുഖങ്ങളില്‍ എത്തുന്ന കപ്പലുകള്‍ ശരാശരി നാല് ദിവസത്തോളം വെറുതെ കിടക്കേണ്ടി വരുമായിരുന്നു. ഓരോ കപ്പലും ഇങ്ങനെ വൈകുന്നത് വ്യാപാര മേഖലയെയും വിപണിയിലെ മത്സരക്ഷമതയെയും ബാധിച്ചു. എന്നാല്‍ 2025ഓടെ ഈ ചരക്കുനീക്കസമയം ഒരു ദിവസത്തില്‍ താഴെയായി കുറഞ്ഞു.
ഈ വര്‍ഷം, 1908ലെയും 1925ലെയും കാലഹരണപ്പെട്ട അഞ്ച് കടല്‍യാത്രാ നിയമങ്ങള്‍ക്ക് പകരം കപ്പല്‍വ്യാപാരം, തുറമുഖ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ആധുനിക നിയമങ്ങള്‍ പാര്‍ലമെന്റ് നടപ്പിലാക്കി. കോളനിവാഴ്ചക്കാലത്തെ നിയമങ്ങള്‍ മാറ്റിയതോടെ തര്‍ക്കങ്ങള്‍ കുറയുകയും ലോജിസ്റ്റിക്സ് ചെലവ് ഇടിയുകയും ചെയ്തു. ഇത് ഭാരതത്തിന്റെ ‘നീല സമ്പദ്വ്യവസ്ഥ’ ശക്തിപ്പെടുത്താന്‍ സഹായിച്ചു.
ഇരട്ടിയായി സജീവ കമ്പനികള്‍
2014 മാര്‍ച്ചില്‍ ഭാരതത്തിലുണ്ടായിരുന്നത് 9.52 ലക്ഷം സജീവ കമ്പനികള്‍ 2025 മാര്‍ച്ചോടെ, ആ സംഖ്യ 18.51 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ദ്ധന കേവലം ആനുകൂല്യം കൊണ്ടോ പദ്ധതിയോ കൊണ്ടോ ഉണ്ടായതല്ല. മറിച്ച് വ്യവസായ രംഗത്തെ സുതാര്യതയും തടസ്സമില്ലാത്ത നിയമവ്യവസ്ഥയും കാരണമാണ് ഇത് സാധ്യമായത്. നിയമങ്ങള്‍ വിജയത്തിന് തടസ്സമാകാതിരിക്കുമ്പോള്‍ വ്യവസായം സ്വയം വളരുന്നു എന്നതിന്റെ തെളിവാണിത്.
ജനവിശ്വാസത്തിലൂടെ ‘ഇന്‍സ്പെക്ടര്‍ രാജ്’ ഇല്ലാതാക്കല്‍
ജന്‍ വിശ്വാസ് എന്നത് കേവലം മുദ്രാവാക്യമായിരുന്നില്ല, മറിച്ച് അര്‍ത്ഥവത്തായ മാറ്റമായിരുന്നു.
ജന്‍ വിശ്വാസ് 1.0, 2.0 എന്നിവയിലൂടെ സാങ്കേതികമായ 200ലധികം ചെറിയ വീഴ്ചകളെ കുറ്റകരമല്ലാത്ത രീതിയിലേക്ക് മാറ്റി. കാലഹരണപ്പെട്ട നൂറുകണക്കിന് വ്യവസ്ഥകള്‍ നീക്കം ചെയ്തു. രേഖകളിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല എന്ന സാംസ്‌കാരികമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായത്.
ഏറ്റവും പ്രധാന കാര്യം, ഈ പരിഷ്‌കാരങ്ങള്‍ ദല്‍ഹിയില്‍ മാത്രം ഒതുങ്ങിനിന്നില്ല എന്നതാണ്.
എന്‍ഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ ഇതിനകം ആയിരത്തിലധികം നിയമവ്യവസ്ഥകളെ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റി. ഫാക്ടറികള്‍, ഗോഡൗണുകള്‍, തുറമുഖങ്ങള്‍, ജില്ലാ ഓഫീസുകള്‍ എന്നിങ്ങനെ വ്യവസായങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലേക്ക് ഈ മാറ്റങ്ങള്‍ എത്തിച്ചേര്‍ന്നു എന്ന് ഇതിലൂടെ ഉറപ്പാക്കി.
ഇവിടെയാണ് 2025 എന്ന വര്‍ഷം യഥാര്‍ത്ഥത്തില്‍ വേറിട്ടുനില്‍ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഒറ്റയ്‌ക്കല്ല ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. മറിച്ച്, മുഴുവന്‍ ഭരണസംവിധാനത്തെയും അതിലേക്ക് നയിച്ചു. 2025 ഓര്‍മ്മിക്കപ്പെടുന്നത് ഏതെങ്കിലും ഒരു പരിഷ്‌കാരത്തിന്റെ പേരിലല്ല, മറിച്ച് ഭരണശൈലിയിലുണ്ടായ വലിയൊരു മാറ്റത്തിന്റെ പേരിലാണ്.
വ്യവസായ സൗഹൃദ അന്തരീക്ഷം എന്നത് ഇനി ഭാരതം പിന്തുടരുന്ന സൂചികയല്ല. മറിച്ച്, നമ്മുടെ ഭരണസംവിധാനത്തിന്റെ ‘ശീലമായി’ അത് മാറിക്കഴിഞ്ഞു.
















