തിരുവനന്തപുരം : സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചും കാലതാമസം ചൂണ്ടിക്കാട്ടിയും ഡബ്ല്യുസിസി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ല.പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ് ഐ ആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്.അതും ഏറെ തവണ അതിജീവിത അതിനായി ആവശ്യപ്പെട്ടതിനു ശേഷം.
ഈ എട്ട് ദിവസങ്ങളില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ അതിജീവിതയോട് ഫോണിലും നേരിട്ടും സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ നടപ്പില്‍ വരുത്തിയത് കുഞ്ഞുമുഹമ്മദിന്റെ പേര് ഐഎഫ്എഫ്‌കെ ഹാന്‍ഡ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും അയാളെ ചലച്ചിത്ര മേളയില്‍ ക്ഷണിക്കാതിരിക്കുകയും ചെയ്തതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മേലില്‍ സംഭവിക്കാതിരിക്കാന്‍ അക്കാദമിക്ക് ചെയ്യാന്‍ കഴിയുന്ന ദീര്‍ഘകാല പരിഹാരങ്ങള്‍ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രഖ്യാപിക്കുമെന്നും സീറോ ടോളറന്‍സ് പോളിസി നിര്‍ബന്ധമായും നടപ്പില്‍ വരുത്തുമെന്നും പറഞ്ഞത് വീണ്ടും വാഗ്ദാനമായി അവശേഷിക്കുന്നുവെന്ന് ഡബ്ലിയു സി സി പറയുന്നു.
ഡബ്ല്യുസിസിയുടെ സാമൂഹ്യ മാധ്യമ കുറിപ്പിലാണ് ഈ കുറ്റപ്പെടുത്തലുകളുളളത്. സംസ്ഥാന വനിതാ കമ്മീഷന്‍ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടര്‍ച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
മാധ്യമങ്ങള്‍ കേസിനെക്കുറിച്ചുള്ള വിവരം പുറത്ത് വിടുന്നതിന് തൊട്ടുമുന്‍പ് വരെ ചലച്ചിത്ര പ്രവര്‍ത്തകയോട് പതിനാല് ദിവസം വരെ എഫ്‌ഐആര്‍ വൈകാമെന്ന് പറഞ്ഞ പൊലീസ്, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതിന് തൊട്ട് പിന്നാലെ എഫ് ഐ ആര്‍ രേഖപ്പെടുത്തി. ഇതിനിടെ കുഞ്ഞ്മുഹമ്മദിനൊപ്പം പല കാലഘട്ടങ്ങളില്‍ ജോലിചെയ്യേണ്ടി വന്ന സ്ത്രീകളില്‍ പലരും അവര്‍ക്കുനേരെ അയാള്‍ നടത്തിയിട്ടുള്ള നിരന്തര ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതി തുടങ്ങിയിരുന്നു. ഭരണപക്ഷത്തുള്ള സ്ത്രീ നേതാക്കള്‍, അതിജീവിതയോട് ഇതില്‍ ഉറച്ചു നില്‍ക്കണം ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മറു വശത്ത് ഭരണപക്ഷത്തിന്റെ പ്രതിനിധികളും സിനിമയിലെ തലമുതിര്‍ന്ന പ്രവര്‍ത്തകരും കുഞ്ഞുമുഹമ്മദിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിജീവിത കൂടുതല്‍ സമ്മര്‍ദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നു.
ജാമ്യമില്ലാവകുപ്പില്‍ ഡിസംബര്‍ എട്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാതെ 9,11 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പും, 12 മുതല്‍ 19 വരെ നടന്ന ഐഎഫ്എഫ്‌കെയും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികള്‍ അടയിരുന്നു. അവസാനം ജാമ്യാപേക്ഷയുടെ സെഷന്‍സ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം നല്‍കുകയും ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.ഇതോടെ പീഡകന്‍ പി ടി കുഞ്ഞു മുഹമ്മദ് രക്ഷപ്പെട്ടു അല്ലെങ്കില്‍ രക്ഷപ്പെടുത്തി എന്നാണ് അയാള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ കരുതുന്നത്. അതിലൂടെ സിസ്റ്റം ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായി. നീതിന്യായ വ്യവസ്ഥയും ഗവണ്‍മെന്റിന്റെ സിസ്റ്റവും രാഷ്‌ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്ദമാക്കികൊണ്ടിരിക്കുന്നു! ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും, മാധ്യമങ്ങളും, പൊതുജനവുമാണ് നമ്മുടേത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി വ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നതിന് എളിയ ശ്രമമാണ് ഞങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത്. അതിനിയും തുടരുകതന്നെ ചെയ്യും. ആണ്‍ അധികാരത്തിന്റെ മറവില്‍ നിശബ്ദമാക്കപ്പെട്ട ഒട്ടനവധി അതിജീവിതമാര്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
















