ന്യൂദൽഹി: ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസിനെയും അമൃത് മണ്ഡലിനെയും ക്രൂരമായി ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഹിന്ദുക്കൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരും പീഡിപ്പിക്കപ്പെടുന്നവരുമായ ഹിന്ദുക്കൾ ആൾക്കൂട്ട ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അതിർത്തികൾ തുറക്കണമെന്ന് ഇന്ത്യയോട് അപേക്ഷിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അവർ കൂട്ടമായി ഇന്ത്യൻ സർക്കാരിന്റെ സഹായം തേടുകയാണ്.
അതേസമയം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവായ താരിഖ് റഹ്മാന്റെ കടന്നുവരവ് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഹിന്ദുക്കൾ ഭയപ്പെടുന്നുണ്ട്. കാരണം താരിഖ് റഹ്മാനെ ബംഗ്ലാദേശിൽ ഒരു തീവ്രവാദ നേതാവായിട്ടാണ് കണക്കാക്കപ്പെടുന്നത്.
രംഗ്പൂർ, ചിറ്റഗോംഗ്, ധാക്ക, മൈമെൻസിങ് എന്നിവിടങ്ങളിൽ താമസിക്കുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളുമായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ബന്ധപ്പെടുകയും മുൻ ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണ ദാസിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ബംഗ്ലാദേശ് സനാതൻ ജാഗരൺ മച്ച നേതാവ് നിഹാർ ഹാൽദറിന്റെ സഹായത്തോടെ വാട്ട്‌സ്ആപ്പ് കോളുകൾ വഴി അവരോട് സംസാരിക്കുകയും ചെയ്തു.
തങ്ങളുടെ അവസ്ഥ ദീപുവിന്റെയും അമൃതിന്റെയും അവസ്ഥ പോലെയാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഭൂരിഭാഗം ഹിന്ദുക്കളും പറയുന്നത്. “ഞങ്ങളുടെ മതം കാരണം ഞങ്ങൾ നിരന്തരം അപമാനങ്ങൾ നേരിടുന്നു, പക്ഷേ ഈ ആവർത്തിച്ചുള്ള അപമാനങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല,” – രംഗ്പൂരിലെ 52 വയസ്സുള്ള ഒരാൾ പറഞ്ഞു. കൂടാതെ തെരുവിലൂടെ നടക്കുമ്പോൾ നമ്മൾ കേൾക്കുന്ന പരിഹാസങ്ങൾ പെട്ടെന്ന് ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചേക്കാം. ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്, പോകാൻ ഒരിടവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ദീപുവിനോ അമൃതിനോ ഉണ്ടായ അതേ വിധിയെ ഭയപ്പെടുന്നതിനാലാണ് ഞങ്ങൾ അപമാനം സഹിക്കുന്നത്. ന്യൂനപക്ഷങ്ങളെ ശത്രുവായി കണക്കാക്കപ്പെടുന്നതിനാൽ തിരഞ്ഞെടുപ്പിന് ശേഷം ബിഎൻപി അധികാരത്തിൽ വരുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന്. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങൾക്ക് ഇന്ത്യയിലേക്ക് ഓടിപ്പോകാൻ മാത്രമേ കഴിയൂ, പക്ഷേ അതിർത്തികൾ കർശനമായ നിരീക്ഷണത്തിലാണെന്നും മറ്റൊരു ഹിന്ദു യുവാവ് പറഞ്ഞു.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാന്റെ തിരിച്ചുവരവ് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്
ധാക്കയിൽ നിന്നുള്ള മറ്റൊരു ഹിന്ദു പറയുന്നതനുസരിച്ച് ദീപു ദാസിന്റെ ആൾക്കൂട്ട കൊലപാതകം ഭയം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ മുൻ പ്രസിഡന്റ് ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത് തങ്ങളെ കൂടുതൽ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ബിഎൻപി അധികാരത്തിൽ വന്നാൽ ഇതിലും വലിയ പീഡനങ്ങൾ നേരിടേണ്ടി വന്നേക്കാം. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് മാത്രമാണ് തങ്ങളുടെ സംരക്ഷകരെന്നും അദ്ദേഹം പറയുന്നു. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യയെ മാത്രമേ ആശ്രയിക്കാൻ കഴിയൂവെന്ന് അഭയാർത്ഥികളുടെ സംഘടനയായ നിഖിൽ ബംഗ്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രസിഡന്റ് ഡോ. സുബോധ് ബിശ്വാസ് പറഞ്ഞു,
ബംഗ്ലാദേശിലെ 25 ദശലക്ഷം ഹിന്ദുക്കൾ വംശഹത്യയിലേക്ക് നീങ്ങുന്നു
ബംഗ്ലാദേശിൽ 25 ദശലക്ഷം ഹിന്ദുക്കളുണ്ടെന്ന് സനാതൻ ജാഗരൺ മച്ചാ പ്രവർത്തകൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു. ഇതൊരു ചെറിയ സംഖ്യയല്ല. നമ്മൾ ഒരു വംശഹത്യയിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ അതിർത്തികൾ തുറക്കുന്നത് പീഡനം നേരിടുന്നവർക്ക് സുരക്ഷിതമായ ഒരു പാതയെങ്കിലും തുറക്കും. ദിപു ചന്ദ്ര ദാസിന്റെ കുടുംബം ഉൾപ്പെടെ നിരവധി ആളുകൾ ബംഗ്ലാദേശിൽ അതിജീവിക്കാൻ പാടുപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















