ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന കലാപങ്ങൾക്കിടയിൽ ഫരീദ്പൂരിൽ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നപ്പോൾ, ഒരു ജനക്കൂട്ടം പെട്ടെന്ന് വേദിയിലേക്ക് കയറി കച്ചേരിയിൽ പങ്കെടുത്തവർക്ക് നേരെ കല്ലുകളും ഇഷ്ടികകളും എറിയാൻ തുടങ്ങി, നിരവധി പേർക്ക് പരിക്കേറ്റു. ആളുകൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സംഗീത പരിപാടി റദ്ദാക്കി.
ഫരീദ്പുരിലെ ഒരു സ്‌കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ആക്രമണം ഉണ്ടാവുകയായിരുന്നു. ബംഗ്ലാദേശി പിന്നണി ഗായകനും, ഗിറ്റാറിസ്റ്റും, ഗാനരചയിതാവുമാണ് ജെയിംസ്. നിരവധി ഹിന്ദി സിനിമകൾക്കും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ അദ്ദേഹം വളരെ ജനപ്രിയനാണ്.
അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. ഇതിൽ 10-15 പേർ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് വിവരം. അക്രമികളെ പ്രതിരോധിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നാലെ, ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുവെന്ന് യൂനുസ് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്.















