ന്യൂദൽഹി: 2025-ൽ 81 രാജ്യങ്ങളിൽ നിന്ന് 24,600-ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ നാടുകടത്തലുകൾ യുഎസിൽ നിന്നല്ല സൗദി അറേബ്യയിൽ നിന്നാണ്. അവിടെ 12 മാസത്തിനുള്ളിൽ 11,000-ത്തിലധികം ആളുകളെ നാടുകടത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നാടുകടത്തലിനുള്ള പൊതുവായ കാരണങ്ങൾ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നത്, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നത്, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നത്, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്നത്, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നത് എന്നിവയാണ്.
ഏത് രാജ്യത്ത് നിന്ന് എത്ര ഇന്ത്യക്കാരെ പുറത്താക്കി ?
ഏറ്റവും കൂടുതൽ നാടുകടത്തലുകൾ നടന്നത് സൗദി അറേബ്യയിലാണ്. 12 മാസത്തിനുള്ളിൽ 11,000 പേരെ നാടുകടത്തി. തൊട്ടുപിന്നാലെ അമേരിക്കയും ഒരു വർഷത്തിനുള്ളിൽ 3,800 ഇന്ത്യക്കാരെ പുറത്താക്കി, അവരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനി ജീവനക്കാരായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസിൽ നിന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
അമേരിക്കയിലാകട്ടെ ട്രംപ് ഭരണകൂടം അടുത്തിടെ രേഖകൾ, വിസ സ്റ്റാറ്റസ്, ജോലി അംഗീകാരം, കാലാവധി കഴിഞ്ഞുള്ള താമസം, മറ്റ് കർശന പരിശോധനകൾ എന്നിവയിൽ ഏർപ്പെടുത്തിയ കർശന നടപടികളാണ് ഇതിന് കാരണമെന്ന് വിദഗ്‌ദ്ധർ കരുതുന്നു. വാഷിംഗ്ടൺ ഡി.സിയിൽ നിന്ന് 3,414 ഇന്ത്യക്കാരെയും ഹ്യൂസ്റ്റണിൽ നിന്ന് 234 പേരെയും പുറത്താക്കി. മറ്റ് രാജ്യങ്ങളായ മ്യാൻമർ നിന്നും 1,591, യുഎഇയിൽ നിന്നും 1,469, ബഹ്‌റൈനിൽ നിന്നും 764, മലേഷ്യയിൽ നിന്നും 1,485, തായ്‌ലൻഡിൽ നിന്നും 481, കംബോഡിയയിൽ നിന്നും 305 ഇന്ത്യക്കാരെയും ഇതിനോടകം പുറത്താക്കിയിട്ടുണ്ട്.
എന്തായിരുന്നു കാരണം?
ഇന്ത്യയിൽ നിന്ന് ധാരാളം തൊഴിലാളികൾ കുടിയേറുന്ന ഗൾഫ് രാജ്യങ്ങളിൽ ഇത് സാധാരണമാണ്. ഈ തൊഴിലാളികൾ നിർമ്മാണ തൊഴിലാളികളായോ, പരിചരണകരായോ, വീട്ടുജോലിക്കാരായോ ജോലി ചെയ്യുന്നു. തെലങ്കാന സർക്കാരിന്റെ നോൺ-റസിഡന്റ് മൈഗ്രന്റ് അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ ഭീമ റെഡ്ഡി ഇവരെ പുറത്താക്കുന്നതിന്റെ കാരണങ്ങളെ വിശദീകരിക്കുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗവും ഏജന്റുമാർ വഴി കുടിയേറുന്ന താഴ്ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്നും പലപ്പോഴും അധിക പണം സമ്പാദിക്കുന്നതിനായി ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് സന്ദർഭങ്ങളിൽ പ്രാദേശിക നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധത്തിന്റെ അഭാവവും ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
















