വാഷിങ്ടൺ (27-12-2024): അമേരിക്കയിൽ അതിശക്തമായ ശീതക്കാറ്റ് വീശിയടിക്കുന്നു. നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് രാജ്യവ്യാപകമായി 1,800-ലധികം വിമാന സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് സർവീസുകൾ വൈകുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നിലയിലാണ്.
വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിന്റെ കണക്കുകൾ പ്രകാരം 1,802 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ 22,349 സർവീസുകൾ വൈകിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശീതക്കാറ്റ് മുന്നറിയിപ്പ് തുടരുന്നതിനാൽ യാത്രകൾ മാറ്റിവയ്‌ക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. അതിശക്തമായ ശീതക്കാറ്റ് അവധിക്കാല യാത്രകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ന്യൂയോർക്കിലെ പ്രധാന വിമാനത്താവളങ്ങളായ ജോൺ എഫ്. കെന്നഡി, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നിവിടങ്ങളിൽ വിമാന പ്രവർത്തനം ഗുരുതരമായി തടസ്സപ്പെട്ടു. മോശം കാലാവസ്ഥ മൂലം അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റ് പുനഃക്രമീകരണം ഉൾപ്പെടെയുള്ള ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷം മഞ്ഞുവീഴ്ച കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. ചില മേഖലകളിൽ ശനിയാഴ്ച രാവിലെ വരെ റോഡ് യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
















