ബാങ്കോക്ക് : കംബോഡിയൻ അതിർത്തിയിൽ ഭഗവാൻ വിഷ്ണുവിന്റെ പ്രതിമ തകർത്തതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷം തായ്‌ലൻഡ് വിശദീകരണം നൽകി. 2014 ൽ നിർമ്മിച്ച ഏകദേശം 9 മീറ്റർ ഉയരമുള്ള പ്രതിമ തായ്‌ലൻഡ് സൈന്യം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് തായ്‌ലൻഡ് വ്യാപകമായി വിമർശിക്കപ്പെട്ടു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന ഇറക്കി ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോൾ തകർക്കപ്പെട്ട ഭഗവാൻ വിഷ്ണുവിന്റെ പ്രതിമ രജിസ്റ്റർ ചെയ്ത മതപരമായ സ്ഥലം അല്ലെന്നാണ് തായ്‌ലൻഡ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ രോഷം ശമിപ്പിക്കുന്നതിനായി തായ്-കംബോഡിയ ബോർഡർ പ്രസ് സെന്റർ വ്യാഴാഴ്ച ഒരു പ്രസ്താവന ഇറക്കി.
പ്രതിമ പിന്നീട് സ്ഥാപിച്ചതാണെന്ന് അവർ ഇതിൽ അവകാശപ്പെട്ടു. ഈ നടപടി മതത്തെയോ വിശ്വാസങ്ങളെയോ പവിത്രമായ മറ്റെന്തെങ്കിലുമോ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് തായ് പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിനുശേഷം പ്രദേശം കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമായിരുന്നു എന്ന് അവർ പ്രസ്താവനയിൽ പറയുന്നു.
കൂടാതെ പ്രതിമ പിന്നീട് സ്ഥാപിച്ചതാണെന്നും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മതകേന്ദ്രമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതിനാൽ പ്രദേശത്തിന്റെ നിയന്ത്രണം സ്ഥിരീകരിക്കുന്നതിനും തെറ്റിദ്ധാരണയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതിനും സംഘർഷം കൂടുതൽ വഷളാക്കുന്ന ചിഹ്നങ്ങളുടെ ഉപയോഗം തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
കൂടാതെ തർക്കമുള്ള തായ്-കംബോഡിയൻ അതിർത്തി പ്രദേശമായ ചോങ് ആൻ മായിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. തായ് പ്രദേശത്തിന്മേൽ നിയമവിരുദ്ധമായി പരമാധികാരം സ്ഥാപിക്കുന്നതിനാണ് കംബോഡിയൻ സൈന്യം ഈ ചിഹ്നങ്ങൾ സ്ഥാപിച്ചതെന്നും അവർ അവകാശപ്പെട്ടു.
















