ധാക്ക: ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദുവിനെ കൂടി തല്ലിക്കൊന്നു. ദിപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന് കത്തിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മറ്റാരു ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂർ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ പ്രദേശത്ത് ഇന്നലെ രാത്രി 11 മണിയോടെ 29 കാരനായ അമൃത് മണ്ഡൽ സാമ്രാട്ട് എന്ന യുവാവ് കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരായിരുന്നു സാമ്രാട്ട് മണ്ഡൽ?
ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്‌ലി സ്റ്റാറിനോട് പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് സാമ്രാട്ട് മണ്ഡൽ എന്നയാൾ ക്രിമിനൽ സംഘത്തിന്റെ നേതാവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇയാൾ കൊള്ളയടിക്കലിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നതായും പ്രദേശവാസികൾ ആരോപിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെ സാമ്രാട്ടും മറ്റ് ചില സംഘാംഗങ്ങളും ഗ്രാമീണനായ ഷാഹിദുൽ ഇസ്ലാമിന്റെ വീട്ടിൽ പോയി പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും സംഘാംഗങ്ങൾ കൊള്ളക്കാരാണെന്ന് കുടുംബാംഗങ്ങൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ മറ്റ് ഗ്രാമവാസികൾ ചേർന്ന് സാമ്രാട്ടിനെ പിടികൂടി തല്ലിക്കൊന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
പോലീസ് പറഞ്ഞത്
ആൾക്കൂട്ടത്തിൽ നിന്ന് സാമ്രാട്ടിനെ പോലീസ് രക്ഷപ്പെടുത്തിയതായും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും അവിടെ വെച്ച് അദ്ദേഹം മരിച്ചതായും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (പങ്‌ഷ സർക്കിൾ) ദെബ്രത സർക്കാർ പറഞ്ഞു. കൊലപാതക കേസ് ഉൾപ്പെടെ പങ്‌ഷ പോലീസ് സ്റ്റേഷനിൽ സാമ്രാട്ടിനെതിരെ കുറഞ്ഞത് രണ്ട് കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു.
















