ന്യൂദല്‍ഹി: പത്ത് ശത്രുലക്ഷ്യങ്ങളെ ഒറ്റയടിക്ക് തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് എന്‍ജി മിസൈല്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധ സംവിധാനം കൂടുതല്‍ മാരകശേഷിയുള്ളതാകും. ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ആരംഭിച്ചാല്‍, പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കിയുടെ ഡ്രോണുകളും ചൈനയുടെ മിസൈലുകളും ഇനി ആകാശ് തീര്‍ കൂടുതല്‍ കരുത്തോടെ പപ്പടമാക്കും.
ആകാശ് തീർ എന്ന ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ ഇന്ത്യയുടെ വിജയത്തിന്റെ കേന്ദ്രബിന്ദുക്കളില്‍ ഒന്നായിരുന്നു. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി ഡ്രോണുകളെയും ചൈനയുടെ മിസൈലുകളെയും അടിച്ചിടാന്‍ ആകാശ് തീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അന്ന് ഇന്ത്യയുടെ 15 നഗരങ്ങളെ തകര്‍ക്കാനായി പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും അതിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ആകാശ് തീര്‍ നിര‍്ണ്ണായക പങ്കുവഹിച്ചിരുന്നു. വ്യോമ ഭീഷണികളെ നിർവീര്യമാക്കുക, അതുവഴി രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്തെ സംരക്ഷിക്കുക എന്നിവയാണ് ആകാശ് തീര്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഉത്തരവാദിത്വം.
എന്തൊക്കെയാണ് ആകാശ് തീര്‍ സംവിധാനത്തിന്റെ ഭാഗങ്ങള്‍?
ശത്രൂവിന്റെ വ്യോമാക്രമണങ്ങളെ അടിച്ചിടാന്‍ കരുത്തുറ്റ ഒരു മിസൈല്‍ സംവിധാനം, ശത്രൂനീക്കങ്ങളെ അപ്പപ്പോള്‍ അറിയാന്‍ ഒരു റഡാല്‍ സംവിധാനം, രഹസ്യ വിവരങ്ങള്‍ ശേഖറിക്കാന്‍ സ്പൈഡര്‍ സംവിധാനങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം. ഇതിനെയെല്ലാം വഹിക്കാനും പലയിടങ്ങളിലേക്കും നീക്കാനും സഹായിക്കുന്ന ഒരു ട്രക്കും ഇതിന്റെ ഭാഗമാണ്. ഇതിലെ മിസൈല്‍ സംവിധാനമായി ഉപയോഗിച്ചിരുന്നത് ആകാശ് മിസൈല്‍ ആണ്. ഇനി പുതിയ ആകാശ് തീറില്‍ ആകാശ് എന്‍ജി മിസൈല്‍ ആണ് ഘടിപ്പിക്കുക. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച രോഹിണി, അരുദ്ര തുടങ്ങിയ റഡാർ ശൃംഖലകളാണ് മറ്റൊരു ഘടകം. സ്പൈഡര്‍ സംവിധാനങ്ങളും ഇന്ത്യ വികസിപ്പിച്ചവ തന്നെ. ഈ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച് പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ആകാശ് എന്‍ജി മിസൈല്‍ കൊണ്ട് മറുപടി നല്‍കുകയാണ് ആകാശ് തീറിന്റെ പ്രവര്‍ത്തനം.
ആകാശ് എന്‍ജി ആകാശ് തീറിന്റെ ഭാഗമാകുമ്പോള്‍
ആകാശ് തീര്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായിരുന്നു ആകാശ് മിസൈല്‍. ഈ ആകാശ് മിസൈലിന്റെ കൃത്യതയാണ് ആകാശ് തീര്‍ വ്യോമപ്രതിരോധ സംവിധാനത്തെ വിജയകരമാക്കിയത്. ഇപ്പോഴിതാ ഡിആര്‍ഡിഒയും ഭാരത് ഇലക്ട്രോണിക്സും ചേര്‍ന്ന് ആകാശ് മിസൈലിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (നെക്സ്റ്റ് ജനറേഷന്‍) വികസിപ്പിച്ചിരിക്കുകയാണ്. പഴയ ആകാശ് മിസൈലുകള്‍ക്ക് 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ആയിരുന്നു ദൂരപരിധി. എന്നാല്‍ ആകാശ് എന്‍ ജി എന്ന പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരിധി 70 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ്. 120 കിലോമീറ്റര്‍വരെയുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും 80 കിലോമീറ്റര്‍ ദൂരത്തുള്ളവയെ നേരിടാനും ഇതിലെ റഡാര്‍ സംവിധാനത്തിന് സാധിക്കും. 20 സെക്കന്‍ഡിനുള്ളില്‍ മൂന്നു മിസൈലുകള്‍ ഒരുമിച്ചു തൊടുക്കാന്‍ ആകാശ് എന്‍ജിക്ക് കഴിയും. അതായത് . ഒരേ സമയം 10 ശത്രുലക്ഷ്യങ്ങളെ നേരിടാനാകും. ഡ്രോണുകള്‍ കൂട്ടത്തോടെ അയയ്‌ക്കുന്ന പുതിയ യുദ്ധരീതികളെ ഫലപ്രദമായി ചെറുക്കാനാണ് ഈ സംവിധാനം. ഈ ആകാശ് എന്‍ജി കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശ് തീര്‍ കൂടുതല്‍ അപകടകാരിയാകും.
ആകാശ് മിസൈല്‍, ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനം- ലഘുചരിത്രം
‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഡിആര്‍ഡിഒ എന്നിവ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് 2007ല്‍ ആണ്. 2015ല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായി. ഈ ആകാശ് മിസൈലിനെയും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാര്‍ ശൃംഖലകളെയും സ്പൈവര്‍ക്കിന് ഉതകുന്ന ആധുനിക സെന്‍സറുകളും ചേര്‍ത്തുള്ള ആദ്യ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം ഭാരത് ഇലക്ട്രോണിക്സ് ഇന്ത്യന്‍ കരസേനയ്‌ക്ക് നല‍്കിയത് 2024 മാര്‍ച്ചില്‍ ആണ്. 2024 സെപ്തംബറോടെ 100ഓളം ആകാശ് തീര്‍ സംവിധാനങ്ങള്‍ നല്‍കുകയുണ്ടായി. 2025 മെയ് മാസത്തിലായിരുന്നു പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയത്. ഇതില്‍ ഫലപ്രദമായി ആകാശ് തീര്‍ പ്രവര്‍ത്തിച്ചു.
ആകാശ് തീര്‍ സംവിധാനത്തിന്റെ രഹസ്യവിവരംശേഖരിക്കാനുള്ള കഴിവുകൾ, ശത്രുപക്ഷത്തുനിന്നുല്ള ഭീഷണി വിശകലനം, ശത്രുതാപരമായ ലക്ഷ്യങ്ങളുടെ റൂട്ട് മാപ്പിംഗ്, അതിനനുസരിച്ച് ആകാശ് എന്‍ജി മിസൈലുകളുടെ വിന്യാസം എന്നിവ സുഗമമാക്കുകയും പാകിസ്ഥാനില്‍ നിന്നും ആകാശമാര്‍ഗ്ഗം വരുന്ന ഭീഷണികൾക്ക് വേഗത്തിലും കൃത്യമായും പ്രതികരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.
















