തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡി മണിയുമായി ബന്ധപ്പെട്ട പത്തനംതിട്ട സ്വദേശിയായ പ്രവാസി വ്യവസായിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഡി മണി ഡിണ്ടിഗൽ സ്വദേശിയാണെന്നും ഇയാളുടെ യഥാർത്ഥ പേര് ബാലമുരുഗനെണെന്നും എസ്ഐടി സ്ഥിരീകരിച്ചു.
പുരാവസ്തു വ്യാപാരത്തിൽ താൽപ്പര്യമുള്ളയാളാണ് പ്രവാസി വ്യവസായി. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണ് പ്രവാസി വ്യവസായിക്ക് ഡി മണിയെ പരിചയപ്പെടുത്തിയത്. ഡി മണിയുടെ വീട്ടിൽ പഞ്ചലോഹ വിഗ്രങ്ങൾ കണ്ടുവെന്നുമാണ് പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തൽ.
ഡി മണിക്ക് ഡയമണ്ട് മണിയെന്നും വിളിപ്പേരുണ്ട്. വർഷങ്ങളായി ഇയാൾ ചെന്നെ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തി വരുന്നുണ്ട്.. കഴിഞ്ഞ ദിവസം വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസിൽ എസ്ഐടി സംഘം എത്തിയിരുന്നു. ഇവിടെ വെച്ച് ഡി മണിയുടെ മൊഴയും രേഖപ്പെടുത്തിയിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും സംഘം ശ്രമിച്ചെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ച് 1,000 കോടിയുടെ ഇടപാടാണ് ഇവർ ലക്ഷ്യമിട്ടത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് പൊളിഞ്ഞു പോകുകയായിരുന്നു.
പ്രവാസി വ്യവസായി കൈമാറിയ ഫോൺ നമ്പറിൽ നിന്നാണ് ഡി മണിയിലേക്ക് എസ്ഐടി എത്തിയത്. ഡി മണിക്ക് തമിഴ്നാട്ടിലെ രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമുണ്ട്. കൂടാതെ മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടിട്ടുണ്ട്. വിരുദനഗർ സ്വദേശി ശ്രീകൃഷ്ണൻ എന്നയാളാണ് വിഗ്രഹക്കടത്തിൽ ഇടനിലക്കാരമായി പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരെയും ഇന്നും നാളെയുമായി എസ്ഐടി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.














