അബുജ: നൈജീരിയയിലെ ബോർണോയിൽ തിരക്കേറിയ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു ആക്രമണം.
നമസ്കാരത്തിനിടെ പള്ളിയുടെ ഉള്ളിൽ വെച്ചിരുന്ന ബോംബാണ് പ്രാർഥനയ്‌ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണോ നടന്നതെന്നും സംശയമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി വരികയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് വക്താവ് നഹും ദാസോയാണ് മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും പുറത്തുവിട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബോർണോ സംസ്ഥാനം ഭീകരവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെയും അവരുടെ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസിന്റെയും പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ്. 2009 മുതൽ ബോക്കോ ഹറാം ഇവിടെ ഒരു ഇസ്ലാമിക് കാലിഫേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചുവരികയാണ്. ഈ ഗ്രൂപ്പിനെതിരെ സൈനിക നടപടികൾ ഉണ്ടായിട്ടും വടക്കുകിഴക്കൻ നൈജീരിയയിലെ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ തടയാൻ കഴിഞ്ഞിട്ടില്ല.
“ഇവിടെ സ്ഫോടനം നടന്നു. ആളുകൾ ചിതറി ഓടുകയായിരുന്നു,” ദൃക്സാക്ഷിയായ ഒരാൾ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ സാധാരണയായി നടക്കുന്നതിനാൽ ആളുകൾ ഭയത്തിലാണ്. ഈ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ബോർണോയുടെ തലസ്ഥാനമായ മൈഡുഗുരി കലാപ കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 3 വർഷമായി നഗരത്തിൽ വലിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.അവസാനമായി 2021 ലാണ് ആക്രമണം നടന്നത്. 2009 മുതൽ തുടരുന്ന ഈ കലാപത്തിൽ ഇതുവരെ കുറഞ്ഞത് 40,000 പേർ കൊല്ലപ്പെടുകയും ഏകദേശം 20 ലക്ഷം പേർ വീടുവിട്ട് കുടിയൊഴിയുകയും ചെയ്തതായാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ.











