ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസ്കാര സ്ഥലത്ത് പുഷ്പങ്ങൾ അർപ്പിച്ചു
കൊച്ചി: വിടപറഞ്ഞ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ശ്രീനിവാസന്റെ ഭൗതിക ശരീരം സംസ്കരിച്ച സ്ഥലത്ത് പുഷ്പങ്ങൾ അർപ്പിച്ചു. മകൻ ഗോകുലും ഒപ്പമുണ്ടായിരുന്നു. എന്നെക്കാലുപരി അച്ഛനുമായിട്ടായിരുന്നു ശ്രീനിവാസന് കൂടുതൽ ബന്ധമുണ്ടയിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ശ്രീനിവാസൻ സിനിമകളുടെ ആസ്വാദകനായിരുന്നു താനെന്നും സുരേഷ്ഗോപി അനുസ്മരിച്ചു. ഡിസംബർ 20ന് രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഇന്ന് അദ്ദേഹത്തിന്റെ സഞ്ചയന ചടങ്ങുകളാണ്. രാവിലെ മുതൽ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉദയംപേരൂരിലെ കണ്ടനാട്ടെ ‘പാലാഴി’ വീട്ടിൽ എത്തിയിരുന്നു.
ഉദയംപേരൂരിലെ കണ്ടനാട്ടെ ‘പാലാഴി’ വീട്ടിൽ എത്തിയ സുരേഷ് ഗോപി ശ്രീനിവാസന്റെ ഭൗതിക ശരീരം സംസ്കരിച്ച ഇടത്ത് പുഷ്പങ്ങൾ അർപ്പിച്ചു. ശ്രീനിവാസനെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസം തടസം നേരിടുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
ജനസാഗരങ്ങളാണ് ഞായറാഴ്ച നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസനെ അവസാനമായി കാണാൻ സിനിമാ രംഗത്തുള്ളവർക്കൊപ്പം നിരവധി സാധാരണക്കാരും കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തി. മലയാള സിനിമയിലെ പ്രമുഖർക്ക് പുറമേ തമിഴകത്ത് നിന്ന് നടന്മാരായ സൂര്യയും പാർഥിപനും അന്താഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
















