ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അക്രമത്തിലൂടെ അട്ടിമറിച്ച് അധികാരത്തിലേറിയ മുഹമ്മദ് യൂനുസിന്റെ ഭരണത്തിന്‍ കീഴില്‍ ബംഗ്ലാദേശില്‍ മുഖ്യമായും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ തുടരുന്ന അക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഏഴ് വയസുകാരിയെ ചുട്ടു കൊല്ലുകയും നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുടെ തൊഴിലാളി നേതാവിനെ വെടിവെച്ചു കൊല്ലുകയും ചെയ്തതിനു പിന്നാലെ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് പൈശാചികമായ ഈ ആക്രമണങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്നത്.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ അസ്ഥിരതയും ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളും കൃത്രിമമായി സൃഷ്ടിച്ചതാണ്.ഏറ്റവും ആശങ്കാജനകമായ കാര്യം ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ചയാണ്. രാഷ്‌ട്രീയ അക്രമത്തിനിടയില്‍ ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും ലക്ഷ്യമിടുമ്പോള്‍ ഇടക്കാല ഭരണകൂടം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ല. ഇത് പുതിയ കാര്യമല്ല. ബംഗ്ലാദേശില്‍ ഇസ്ലാമിക ശക്തികളുടെ അതിക്രമങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ഇരയാകുന്നത് ഹിന്ദുക്കളാണ്. തെരുവിലിറങ്ങിയ ഇസ്ലാമിക ശക്തികള്‍ ഇപ്പോള്‍ ഭാരതത്തില്‍ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയേയോ അവാമി ലീഗിനെയോ മാത്രമല്ല എതിര്‍ക്കുന്നത്. മതനിരപേക്ഷ ബംഗ്ലാദേശ് എന്ന ആശയത്തെയുമാണ്.
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി വീണ്ടും സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഈ സംഘടന ബംഗ്ലാദേശ് രൂപീകരണത്തെ എതിര്‍ത്തതും, പാകിസ്ഥാന്‍ സൈന്യവുമായി സഹകരിച്ചതും ചരിത്രസത്യങ്ങളാണ്. മതനിരപേക്ഷതയോട് ഒരിക്കലും പൊരുത്തപ്പെടുകയും ചെയ്തില്ല.
യുവാക്കളിലും വിദ്യാര്‍ത്ഥികളിലുമാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് നീക്കപ്പെടുകയും, അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ ഈ മതമൗലികവാദ സംഘടന മുഖ്യധാരാ രാഷ്‌ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ബംഗ്ലാദേശിലെ അക്രമങ്ങള്‍. ഇതിനോടുള്ള ഭാരതത്തിന്റെ പ്രതികരണം ഇതുവരെ സംയമനത്തോടെ ആയിരുന്നു.
ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സമയബന്ധിതമായും സമാധാനപരമായും നടക്കണമെന്ന് ഭാരതം ആഗ്രഹിക്കുന്നു. ബംഗ്ലാദേശിന്റെ മണ്ണ് ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടരുതെന്ന ഉറച്ചനിലപാടുമുണ്ട്. പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്റെ ഇടപെടലും ഭാരതത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐ മേധാവിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ ഭാരതം ഗൗരവത്തിലാണ് കാണുന്നത്. വിദേശനയം മാറിയിട്ടില്ലെന്ന് ബംഗ്ലാദേശ് ഭരണകൂടം പറയുന്നുണ്ടെങ്കിലും പാകിസ്ഥാനുമായുള്ള ഒത്തുകളികള്‍ ഭാരതത്തിന് അവഗണിക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി സ്വാധീനം
നേടുകയാണെങ്കില്‍, അത് ഇസ്ലാമിക ശക്തികളെ കൂടുതല്‍ അക്രമോത്സുകരാക്കും. ബിഎന്‍പി മേല്‍ക്കൈ നേടുകയാണെങ്കില്‍, ജമാഅത്തെ പാര്‍ശ്വവത്കരിക്കപ്പെടുമെങ്കിലും പൂര്‍ണ്ണമായി ഇല്ലാതാകില്ല. രണ്ട് സാഹചര്യങ്ങളും ഭരതത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മുഹമ്മദ് യൂനുസ് തന്റെ സ്ഥാനം ഉറപ്പിക്കാനും, ഒരു രാഷ്‌ട്രീയ വേദി രൂപീകരിക്കാനുമായി തെരഞ്ഞെടുപ്പ് നീട്ടാന്‍ ശ്രമിച്ചേക്കുമെന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നു.
ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഭാരതം ആവര്‍ത്തിച്ച് നിരസിച്ചിട്ടുണ്ട്. മാത്രമല്ല, ഇസ്ലാമിക മതമൗലികവാദത്തോടും പാകിസ്ഥാനോടും വീണ്ടും ഒത്തുചേരാനുള്ള ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കത്തെ എതിര്‍ക്കുകയും ചെയ്യുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ പാര്‍ശ്വവത്കരിക്കാനോ, ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്ക് ഇടം നല്‍കാനോ നടത്തുന്ന ഏതൊരു ശ്രമവും ഭാരത-ബംഗ്ലാദേശ് ബന്ധങ്ങളെ അടിസ്ഥാനപരമായി മാറ്റിമറിക്കും.
ബംഗ്ലാദേശിലെ സംഭവ വികാസങ്ങളില്‍ ആര്‍എസ്എസ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നല്‍കുന്ന നയതന്ത്രപരമായ ഉറപ്പുകള്‍ കാര്യമാക്കേണ്ടതില്ല. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന് യാതൊരു മടിയുമില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെയും അമേരിക്കയുടെയും പിന്തുണ ലഭിക്കുകയും ചെയ്യും. ഇതൊക്കെ മുന്‍നിര്‍ത്തി ഭാരതം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യഥാസമയം ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
















