ധാക്ക: ബംഗ്ലാദേശിൽ ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ആൾക്കൂട്ടക്കൊലയ്‌ക്ക് ഇരയായ ദീപു ചന്ദ്രദാസിന്റെ സഹോദരൻ അപു റോബി ദാസ്. അവൻ മതനിന്ദ നടത്തിയിട്ടില്ലെന്നും ജോലി സ്ഥലത്തെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അപു പറഞ്ഞു. സഹോദരൻ ആരെയും അപമാനിച്ചിട്ടില്ല. ഇവിടെ ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. വേണ്ട സഹായം ലഭിക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നുവെന്നും അപ്പു സിഎൻഎൻ ന്യൂസ്18-നോട് പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പീഡനം തടയുന്നതിൽ ഇടക്കാല സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ധാക്കയിൽ വൻ പ്രതിഷേധം നടത്തി. ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. പോലീസ് നൽകുന്ന വിവരമനുസരിച്ച് ധാക്ക-മൈമെൻസിങ് ദേശീയപാതയുടെ ഓരത്ത് യുവാവിന്റെ മൃതദേഹം ഉപേക്ഷിച്ച് കത്തിക്കുകയായിരുന്നു.
പയനിർ നിറ്റ് വെയർസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ഫ്‌ളോർ മാനേജർ സ്ഥാനത്തു നിന്ന് സൂപ്പർവൈസർ പദവിയിലേക്കുള്ള സഥാനക്കയറ്റത്തിനായി ദീപു അടുത്തിടെ ഒരു പരീക്ഷ എഴുതിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ദീപുവിന് പല സഹപ്രവർത്തകരുമായി തർക്കങ്ങളുണ്ടായിരുന്നുവെന്നും സഹോദരൻ അപു റോബി ദാസ് പറഞ്ഞു.
സംഭവ ദിവസം തന്നെ ഫാക്ടറിക്കുള്ളിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. ഡിസംബർ 18-ന് ഉച്ചകഴിഞ്ഞപ്പോൾ, ദീപുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ക്ഷമ ചോദിച്ചിട്ടും അവർ വെറുതെ വിട്ടില്ല. ദീപുവിന്റെ സുഹൃത്തായ ഹിമൽ പിന്നീട് വിളിക്കുകയും പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിയിക്കുകയും ചെയ്തുവെന്നാണ് സഹോദരൻ പറയുന്നത്. കുറച്ച് കഴിഞ്ഞ്, അദ്ദേഹം വീണ്ടും വിളിക്കുകയും സഹോദരൻ മരിച്ചതായി പറയുകയും ചെയ്തു,’ അപു പറഞ്ഞു.
മതത്തെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ലെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ പോലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ഇതുവരെ ദീപു മതത്തെ അധിക്ഷേപിച്ചുവെന്ന വാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.
















